ബെംഗളുരു: കര്‍ണാടകയിലെ ഹൊന്നുര്‍ ഗ്രാമത്തില്‍ ദളിത് കുടുംബത്തിന് നേരെ മനുഷ്യാവകാശ ലംഘനം. ഗ്രാമത്തിലെ ആഘോഷവുമായി ബന്ധപ്പെട്ട യോഗത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചതിനാണ് ദിവസ വേതന തൊഴിലാളിയുടെ കുടുംബത്തിന് അന്‍പതിനായിരം രൂപ പിഴ വിധിച്ചത്. മാസം ഏഴായിരം രൂപ മാത്രം വരുമാനമുള്ള കുടുംബം പിഴ അടക്കാന്‍ വേണ്ടി കയ്യിലുള്ളതെല്ലാം വിറ്റു പണം കണ്ടെത്തുക ആയിരുന്നു.
ജില്ലയിലെ ദസറ ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷ യാത്ര തങ്ങളുടെ കോളനിയിലൂടെ കൊണ്ടു പോവണം എന്ന ആവശ്യം ഉന്നയിച്ചതിനാണ് പിഴയെന്ന് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. കഴിഞ്ഞയാഴ്‌ച്ച യലാന്ദുര്‍ മേഖലയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ദസറ ആഘോഷവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നു.
യോഗത്തില്‍ ദിവസ വേതന തൊഴിലാളികള്‍ ആയ നിംഗരാജു, ശങ്കര്‍ മൂര്‍ത്തി എന്നിവര്‍ തങ്ങളുടെ പ്രദേശത്തു കൂടി ഘോഷയാത്ര കടന്നു പോവാനുള്ള സൗകര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. സംസ്‌ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ ആഘോഷം ആയതിനാല്‍ തങ്ങള്‍ക്കും പങ്കെടുക്കാന്‍ അവകാശമുണ്ടെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. സാധാരണയായി ഇരുവരും താമസിക്കുന്ന പ്രദേശം അടക്കം രണ്ട് ദളിത് കോളനികളെ ഒഴിവാക്കിയാണ് ഘോഷയാത്ര കടന്നു പോയിരുന്നത്.
എന്നാല്‍ ഇതില്‍ പ്രകോപിതരായ സമുദായ പ്രമുഖര്‍ ഇരുവര്‍ക്കും വന്‍ തുക പിഴ വിധിക്കുക ആയിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങള്‍ തകര്‍ക്കാന്‍ ഇരുവരും ശ്രമിച്ചെന്ന് ആയിരുന്നു യോഗത്തിന്റെ കണ്ടെത്തല്‍.
നിംഗരാജുവിന് 500,01 രൂപയും, ശങ്കറിന് 100,01 രൂപയുമാണ് പിഴ ചുമത്തിയത്. അതിന് കഴിഞ്ഞില്ലെങ്കില്‍ ഇരുവരുടെയും കുടുംബങ്ങളെ നാടുകടത്തും എന്നായിരുന്നു ഭീഷണി.
ഇത്രയും ഭീമമായ തുക അടക്കാന്‍ കഴിയാത്തതിനാല്‍ ഇവര്‍ തങ്ങളുടെ കയ്യിലുള്ള എല്ലാം വിറ്റു പണം കണ്ടെത്തുക ആയിരുന്നു. ഇരുവരും തഹസില്‍ദാര്‍ക്കും, പോലീസിനും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഈ പ്രാവശ്യവും രണ്ട് ദളിത് കോളനികളെ ഒഴിവാക്കിയാണ് ഘോഷയാത്ര കടന്നു പോയത്.
Read Also: മോദീ, നിങ്ങൾ പ്രധാനപ്പെട്ട 6 പ്രശ്‌നങ്ങൾ വിട്ടുപോയി; വിമർശിച്ച് കോൺഗ്രസ് നേതാവ്