ദുബായ്: ട്വന്റി- 20 ക്യാപ്റ്റൻ സ്‌ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി. യുഎഇയിൽ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ട്വന്റി- 20 ലോകകപ്പിന് ശേഷം സ്‌ഥാനം ഒഴിയുമെന്നാണ് അറിയിപ്പ്. സമൂഹ മാദ്ധ്യമങ്ങളിലൂടെ ആയിരുന്നു കോഹ്‌ലിയുടെ ഔദ്യോഗിക പ്രഖ്യാപനം. അമിതമായ ജോലിഭാരം കാരണമാണ് ക്യാപ്റ്റനായി തുടരുന്നില്ലെന്ന് തീരുമാനിച്ചതെന്നും ഏകദിനങ്ങളിലും ടെസ്‌റ്റിലും നായകനായി തുടരുമെന്നും കോഹ്‌ലി വ്യക്‌തമാക്കി.
View this post on Instagram
‘കഴിഞ്ഞ ഒൻപത് വർഷത്തോളമായി മൂന്ന് ഫോർമാറ്റിലും കളിക്കുന്നതിന്റെയും ആറ് വർഷത്തോളം മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റൻ സ്‌ഥാനം വഹിക്കുന്നതിന്റെയും ജോലിഭാരം കണക്കിലെടുത്ത് ടി20 ക്യാപ്റ്റൻസി ഒഴിയുകയാണ്. ടെസ്‌റ്റിലും ഏകദിനങ്ങളിലും തുടർന്നും ടീമിനെ നയിക്കും. ക്യാപ്റ്റൻ എന്ന നിലയിൽ കഴിവിന്റെ പരമാവധി ടീമിന് നൽകാൻ ശ്രമിച്ചിട്ടുണ്ട്. ഒരു ബാറ്റ്‌സ്‌മാൻ എന്ന നിലയിൽ തുടർന്നും ടീമിനായി മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കും’; സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ വിരാട് കോഹ്‌ലി പറഞ്ഞു.
ഒരുപാട് സമയമെടുത്താണ് താൻ ഈ തീരുമാനം എടുത്തതെന്നും രവി ശാസ്‌ത്രിയുമായും ബിസിസിഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയുമായും കൂടിയാലോചിച്ചുവെന്നും കോഹ്‌ലി പറയുന്നു. വിരാട് കോഹ്‌ലി ക്യാപ്‌റ്റനായ 45 ടി20 മൽസരങ്ങളിൽ ഇന്ത്യ 27 കപ്പുകൾ സ്വന്തമാക്കി. 14 മൽസങ്ങളിൽ പരാജയം ഏറ്റുവാങ്ങുകയും ചെയ്‌തു. കരിയറിൽ 89 ടി20 മൽസരങ്ങൾ ഇന്ത്യൻ കുപ്പായമണിഞ്ഞ് കളിച്ചിട്ടുള്ള കോഹ്‌ലി 52.65 ശരാശരിയിൽ 3159 റൺസ് നേടിയിട്ടുണ്ട്.
Also Read: ഹൈദരാബാദ് ബലാൽസംഗ-കൊലക്കേസ് പ്രതി മരിച്ച നിലയിൽ