തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്. പദ്ധതി പൂർത്തിയാക്കാൻ മൂന്ന് വർഷം സമയം വേണമെന്ന് ആർബിട്രൽ ട്രൈബ്യൂണലിൽ അദാനിഗ്രൂപ്പ് ആവശ്യപ്പെട്ടു. കരാർ കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സർക്കാരിനെയും സമീപിച്ചിട്ടുണ്ട്.
2015ൽ കരാർ ഒപ്പിടുമ്പോൾ ആയിരം ദിവസം കൊണ്ട് പദ്ധതി പൂർത്തിയാവും എന്നാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി അവകാശപ്പെട്ടിരുന്നത്. അതുപ്രകാരം 2019 ഡിസംബർ മൂന്നിനകം പദ്ധതി പൂർത്തി ആക്കേണ്ടതായിരുന്നു. ഇരുവരും ഒപ്പിട്ട കരാർ പ്രകാരം 2019 ഡിസംബറിൽ പദ്ധതി തീർന്നില്ലെങ്കിൽ മൂന്ന് മാസം കൂടി നഷ്‌ടപരിഹാരം നൽകാതെ അദാനി ഗ്രൂപ്പിന് കരാറുമായി മുന്നോട്ട് പോകാം.
അതിന് ശേഷവും പദ്ധതി പൂർത്തി ആയില്ലെങ്കിൽ പ്രതിദിനം 12 ലക്ഷം വച്ച് അദാനി ഗ്രൂപ്പ് പിഴയൊടുക്കണം എന്നാണ് കരാറിലെ വ്യവസ്‌ഥ. ഇതിന്റെ അടിസ്‌ഥാനത്തിൽ അദാനി ഗ്രൂപ്പിനെതിരെ സർക്കാർ നടപടികൾ ആലോചിച്ചേക്കും.
ഇതിനിടെ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പല കരാർ വ്യവസ്‌ഥകളും സംസ്‌ഥാന സർക്കാർ പാലിച്ചില്ലെന്ന് അദാനി ഗ്രൂപ്പ് ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. റെയില്‍ കണക്‌ടിവിറ്റി വൈകി, അതിര്‍ത്തി മതില്‍ നിർമാണം വൈകി തുടങ്ങിയ കുറ്റങ്ങളാണ് സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പ് ഉയര്‍ത്തുന്നത്. ഓഖിയും, രണ്ട് പ്രളയവും, നാട്ടുകാരുടെ പ്രതിഷേധവും എല്ലാം പദ്ധതി വൈകാന്‍ കാരണമായതായും അദാനി ഗ്രൂപ്പ് വ്യക്‌തമാക്കുന്നു.
Most Read: പെഗാസസ് അന്വേഷണത്തിന് വിദഗ്‌ധ സമിതി; ഉത്തരവ് അടുത്തയാഴ്‌ച