ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയെ തിരിച്ച് പിടിക്കുമെന്ന ആഹ്വാനവുമായി നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം വികെ ശശികല മറീന ബീച്ചിലെ ജയ സമാധിയില്‍. അനുയായികള്‍ നോക്കിനില്‍ക്കേ ജയ സ്‌മാരകത്തിന് മുന്നില്‍ ശശികല വിതുമ്പി കരഞ്ഞു. അണ്ണാ ഡിഎംകെയുടെ 50ആം സ്‌ഥാപക ദിനം നാളെ നടക്കാനിരിക്കെയാണ് ശശികലയുടെ സന്ദർശനം.
അണ്ണാ ഡിഎംകെയ്‌ക്ക് നല്ല കാലം ഉടനുണ്ടാവുമെന്നും ജയലളിതയുടെ ആഗ്രഹം നടപ്പാക്കുമെന്നും ശശികല പറഞ്ഞു. അണ്ണാ ഡിഎംകെയെ അധികാരത്തിലേറ്റണമെന്ന ജയലളിതയുടെ ആഗ്രഹം നടപ്പാക്കാന്‍ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്ന് ശശികല ആഹ്വാനം ചെയ്‌തു. പാര്‍ട്ടിക്ക് വരാനിരിക്കുന്നത് നല്ല കാലമെന്ന് അവകാശപ്പെട്ട ശശികല, രാഷ്‌ട്രീയ തിരിച്ചു വരവുണ്ടാകുമെന്നും വ്യക്‌തമാക്കി.
അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്താക്കിയ ശേഷമുള്ള ശശികലയുടെ ആദ്യ സന്ദര്‍ശനമാണിത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലിലാകുന്നതിന് മുമ്പാണ് ജയ സ്‌മാരാകത്തില്‍ ശശികല ഒടുവിലെത്തിയിരുന്നത്.
അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക പതാകയുമായാണ് പ്രവര്‍ത്തകര്‍ മറീനയിലെത്തിയത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയാണെന്നും പുറത്താക്കിയ നടപടി നിയമ വിരുദ്ധമെന്നുമാണ് അനുയായികളുടെ അവകാശവാദം. അതേസമയം അണ്ണാ ഡിഎംകെ ആസ്‌ഥാനത്ത് അടക്കം സുരക്ഷ വര്‍ധിപ്പിച്ചു.
Entertainment News: റത്തീനയുടെ മമ്മൂട്ടി-പാർവതി ചിത്രം ‘പുഴു’ ഡിസംബറിൽ തിയേറ്ററിലെത്തും