ചെന്നൈ: ഐപിഎൽ ചരിത്രത്തിൽ ആദ്യമായി പ്ളേ ഓഫ് കാണാതെ മടങ്ങുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. ടീമിന്റെ തുടർച്ചയായ തോൽവികൾക്ക് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ പഴിക്കുന്നവർ ചില്ലറയല്ല. ടീമിന്റെ നിരാശാജനകമായ പ്രകടനങ്ങളെ തുടർന്ന് ധോണിയെ ക്യാപ്റ്റൻ സ്‌ഥാനത്ത് നിന്നും മാറ്റുമെന്ന് കരുതിയ ഹേറ്റേഴ്‌സിനെ തിരുത്തി ചെന്നൈ സിഇഒ കാശി വിശ്വനാഥൻ രംഗത്ത്. 2021ലും ചെന്നൈ ടീമിനെ ‘തല’ ധോണി തന്നെ നയിക്കുമെന്ന ആത്‌മവിശ്വാസമാണ് സിഇഒ പങ്കുവെച്ചിരിക്കുന്നത്.
“തീർച്ചയായും ധോണി അടുത്ത സീസണിലും ചെന്നൈ ടീമിനെ നയിക്കുമെന്ന ആത്‌മവിശ്വാസം എനിക്കുണ്ട്. അദ്ദേഹം ഞങ്ങൾക്കായി മൂന്ന് ഐപിഎൽ കിരീടങ്ങൾ നേടിത്തന്നിട്ടുണ്ട്. പ്ളേ ഓഫിന് യോഗ്യത നേടാനാകാത്ത ആദ്യ ടൂർണമെന്റാണിത്. മറ്റു ടീമുകളും ഇതുവരെ പ്ളേ ഓഫ് ഉറപ്പിച്ചിട്ടില്ല. ഒരു മോശം വർഷം കൊണ്ട് എല്ലാം മാറ്റണമെന്നതിൽ അർഥമില്ല“, വിശ്വനാഥൻ മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി.
ചെന്നൈ ടീമിന് പ്രതിഭ പുറത്തെടുക്കാനായില്ല. ജയിക്കാവുന്ന മൽസരങ്ങളും തോറ്റു. സുരേഷ് റെയ്‌നയുടെയും ഹർഭജൻ സിങ്ങിന്റെയും വിടവും ക്യാമ്പിലെ കോവിഡ് കേസുകളും ടീമിന് തിരിച്ചടിയായതായും ചെന്നൈ സിഇഒ കൂട്ടിച്ചേർത്തു.
സീസണിൽ 12 കളികളിൽ 8 എണ്ണവും തോറ്റ ചെന്നൈ പോയന്റ് പട്ടികയിൽ അവസാനമാണ്. ടീമിന്റെ മോശം പ്രകടനത്തിനൊപ്പം ധോണിക്കും ശോഭിക്കാനായിരുന്നില്ല. അതോടെ ധോണി ഐപിഎല്ലിൽ നിന്നും വിരമിക്കുമെന്ന അഭ്യൂഹങ്ങളും വ്യാപകമായിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾക്ക് താൽകാലിക വിരാമം നൽകിയിരിക്കുകയാണ് ടീം സിഇഒയുടെ പ്രസ്‌താവന.
Read also: ഓസ്ട്രേലിയന്‍ പര്യടനം; രോഹിത് പുറത്ത്, സഞ്‌ജു ടി-20 ടീമില്‍