ന്യൂഡെല്‍ഹി: മതപരിവര്‍ത്തനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഹരിയാനയിലെ ഫരീദാബാദില്‍ വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതികരിക്കവെയാണ് വിഎച്ച്പി ഇന്റര്‍നാഷണല്‍ ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിന്‍ ഇങ്ങനെ പറഞ്ഞത്. രാജ്യത്ത് ലൗ ജിഹാദ് ഇല്ലാതാക്കാന്‍ നിയമം നടപ്പാക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാര്‍ഥിനി കൊല്ലപ്പെട്ടതിന് പിന്നില്‍ ലൗ ജിഹാദ് ആണെന്നും ഇക്കഴിഞ്ഞ 7 ദിവസത്തിനിടെ നിരവധി പെണ്‍കുട്ടികളെ മേവാത്തിനും ഗുരുഗ്രാമിനുമിടയില്‍ ലൗ ജിഹാദിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയെന്നും ജെയിന്‍ ആരോപിച്ചു. ‘ലൗ ജിഹാദ് നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണം. മതപരിവര്‍ത്തനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. മുസ്‍ലിങ്ങൾ അല്ലാത്തവരുടെ അന്തസിനു നേരെയുള്ള ആക്രമണമാണ് ലൗ ജിഹാദ്’- ജെയിന്‍ പറഞ്ഞു.
തിങ്കളാഴ്‌ച വൈകിട്ടാണ് നികിത തോമാര്‍ എന്ന വിദ്യാര്‍ഥിനിയെ കോളേജിന് മുന്നിലെ റോഡില്‍വെച്ച് രണ്ട് പേര്‍ ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ രണ്ട് പ്രതികളേയും പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കൊലപാതകത്തിന് പിന്നില്‍ ലൗ ജിഹാദാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. മുഖ്യപ്രതിയായ തൗസീഫ് 2018 മുതല്‍ മതംമാറി വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ട് നികിതയെ നിരന്തരം ശല്യം ചെയ്‌തിരുന്നെന്നും കുടുംബം പറഞ്ഞിരുന്നു.
Read more :രണ്ട് കോടി തൊഴില്‍ വാഗ്ദാനം; കള്ളമെന്ന് മോദിക്കും അറിയാം; രാഹുല്‍ ഗാന്ധി