തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇനിയും ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വികസനം കുടിലുകളിൽ എത്തിച്ചത് പിണറായി സർക്കാരാണ്. റോഡും പാലവും മാത്രമല്ല ക്ഷേമ പ്രവർത്തനങ്ങൾക്കും ക്ഷേമ പെൻഷനുകൾക്കും പിണറായി സർക്കാർ ഊന്നൽ നൽകിയതായും കോടിയേരി പറഞ്ഞു.
സിൽവർ ലൈനിൽ എതിർപ്പ് ശക്‌തമായതോടെ കല്ലിടലിൽ നിന്നും പിന്നോട്ട് പോയെങ്കിലും കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്ന് കോടിയേരി വ്യക്‌തമാക്കി. പദ്ധതിയിൽ നിന്ന് പിന്നോട്ട് ഇല്ലെന്നും അസാധ്യമെന്ന് കരുതിയതെല്ലാം സാധ്യമാക്കിയ സർക്കാരാണിതെന്നും ഗെയിൽ ലൈൻ പദ്ധതിയെ ചൂണ്ടിക്കാട്ടി കോടിയേരി പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടത് മുന്നണിക്ക് അനുകൂലമായ ജനവിധി സിൽവർ ലൈൻ പദ്ധതിക്ക് ജനങ്ങൾ അനുകൂലമാണെന്നാണ് സൂചിപ്പിക്കുന്നത്. പദ്ധതിക്ക് വേണ്ടി കല്ലിടാതെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സർവേ നടത്തും. അതിനായി പണം സർക്കാർ കണ്ടെത്തും. ഇടത് സർക്കാർ കെ റെയിലിന് വേണ്ടി ഭൂമി നഷ്‌ടപ്പെടുന്നവർക്ക് ഒപ്പമാണ്.
നഷ്‌ടപരിഹാരമായി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നതിനേക്കാൾ തുക നൽകണമെന്നാണെങ്കിൽ അതും ചർച്ച ചെയ്‌ത് തീരുമാനിക്കും. കേരളത്തിൽ മൂന്നാം ഇടതു സർക്കാർ വരാതിരിക്കാൻ കെ റെയിലിനെതിരായ രാഷ്‌ട്രീയ സമരം വിമോചന സമരമാക്കാൻ ഒരു വിഭാഗം ശ്രമിക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Most Read: കരിപ്പൂരിൽ നിന്ന് ഒരുകിലോ സ്വർണം പിടികൂടി; പട്ടാമ്പി സ്വദേശി പിടിയിൽ