കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊൽക്കത്തയിലെത്തും. സംസ്‌ഥാനത്തു ഇന്ന് നടക്കുന്ന പൊതു റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് പരിപാടി. ബിജെപി സ്‌ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റാലി സംഘടിപ്പിക്കുന്നത്.
നിരവധി നാടോടി കലാകാരൻമാരും പരിപാടിയിൽ അണിചേരുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കൂടാതെ ബോളിവുഡ് താരം മിഥുൻ ചക്രബർത്തി റാലിയിൽ പങ്കെടുക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ അറിയിച്ചു.
സംസ്‌ഥാനത്തെ 294 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 27നാണ് ആരംഭിക്കുക. കോവിഡ് സാഹചര്യത്തിൽ ഇക്കുറി എട്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.
തൃണമൂൽ കോൺഗ്രസ്(ടിഎംസി) 291 സ്‌ഥാനാർഥികളുടെ പട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നു. സഖ്യകക്ഷിയായ ഗോർഖ ജൻമുക്‌തി മോർച്ചക്ക് (ജിജെഎം) രണ്ട് സീറ്റുകളാണ് വിട്ടുകൊടുത്തത്. ഇതിന് പിന്നാലെ 57 സ്‌ഥാനാർഥികളുടെ ആദ്യ പട്ടിക ബിജെപിയും പ്രഖ്യാപിച്ചിരുന്നു. ഇത്തവണ ടിഎംസി, കോൺഗ്രസ്-ഇടതു സഖ്യം, ബിജെപി എന്നിവർ തമ്മിലുള്ള കടുത്ത ത്രികോണ മൽസരത്തിനാണ് പശ്‌ചിമ ബംഗാൾ സാക്ഷ്യം വഹിക്കുക.
Read Also: രാമക്ഷേത്ര നിർമാണം; കേരളത്തിൽ നിന്ന് ലഭിച്ചത് 13 കോടി രൂപ