ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി കേരളത്തിൽ നിന്ന് പതിമൂന്ന് കോടി രൂപ സംഭാവന ലഭിച്ചതായി ശ്രീരാം ജൻമഭൂമി തീർഥ ക്ഷേത്ര ട്രസ്‌റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ്. രാജ്യത്ത് നിന്ന് ആകെ ലഭിച്ച സംഭാവന 2500 കോടി രൂപയാണ്.
ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് രാജസ്‌ഥാനിൽ നിന്നാണെന്നും ചമ്പത്ത് റായ് അറിയിച്ചു. മാർച്ച് നാല് വരെ ലഭിച്ച കണക്കുകളാണ് ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്‌റ്റ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. അന്തിമ കണക്കെടുപ്പിൽ ഈ തുക വർധിച്ചേക്കാമെന്നും ട്രസ്‌റ്റിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ജനുവരി 15 മുതൽ ഫെബ്രുവരി 27 വരെയായിരുന്നു ക്ഷേത്ര നിർമാണത്തിന് വീടുകളും, സ്‌ഥാപനങ്ങളും കയറിയുള്ള സംഭാവന സ്വീകരിക്കൽ. ഇനി ഓൺലൈൻ മുഖേനെ മാത്രമേ സംഭാവന സ്വീകരിക്കുകയുള്ളൂ. വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി ട്രസ്‌റ്റിന് ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാൽ ഉടൻ വിദേശത്ത് നിന്നുള്ള സംഭാവനയും സ്വീകരിക്കും.
പ്രധാന ക്ഷേത്രത്തിന്റെ നിർമാണത്തിന് മാത്രമായി 400 കോടി ചിലവ് വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തുക ഉയരാനാണ് സാധ്യതയെന്നാണ് ഇപ്പോഴത്തെ കണക്ക് കൂട്ടൽ. ക്ഷേത്രത്തിന് പുറമെ 67 ഏക്കർ വിസ്‌തൃതിയിലുള്ള ക്ഷേത്ര സമുച്ചയം വികസപ്പിക്കുന്നതിന് 1100 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
Read Also: സംസ്‌ഥാനത്ത് ഇടതുമുന്നണി യോഗം ഇന്ന്; പ്രകടനപത്രിക മുഖ്യ അജണ്ട