അഹമ്മദാബാദ്: ഗുജറാത്തിൽ നിന്ന് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുന്ന ആദിവാസികൾക്ക് 5,000 രൂപ വീതം നൽകുമെന്ന് ഗുജറാത്ത് മന്ത്രി. വിനോദസഞ്ചാരം, തീർഥാടനം വകുപ്പ് മന്ത്രി പൂർണേഷ് മോദിയുടേതാണ് പ്രഖ്യാപനം. ആദിവാസി ഭൂരിപക്ഷ ജില്ലയായ ദാങ്‌സ് ജില്ലയിലെ ശബരിധാമിൽ ദസറ ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ പങ്കെടുക്കവേയാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.
സംസ്‌ഥാനത്തെ വിവിധ ഭാഗങ്ങളിൽ ദസറ ആഘോഷം സംഘടിപ്പിക്കുമെന്നും അദ്ദേഹം വാഗ്‌ദാനം നൽകി. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ 14 ശതമാനമുള്ള ആദിവാസി വോട്ടുകൾ നിർണായകമാണ്. പരമ്പരാഗതമായി കോൺഗ്രസിന്റെ വോട്ടുബാങ്കാണ് ആദിവാസി വിഭാഗം. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ അവർ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്‌തിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‍രിവാളിന്റെ ആം ആദ്‌മി പാർട്ടിയും മൽസര രംഗത്തുണ്ട്. അതുകൊണ്ട് തന്നെ ആദിവാസി വോട്ടുകൾ നിർണായക ശക്‌തിയാകും. 35 സീറ്റുകളിലാണ് ആദിവാസി വോട്ടുകൾ വിജയിയെ നിർണയിക്കുക.
അടുത്ത വർഷത്തോടെ യുപിയിലെ അയോധ്യയിൽ രാമക്ഷേത്ര നിർമാണം പൂർത്തിയാക്കാനാണ് കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ ഉദ്ദേശിക്കുന്നത്.
Also Read: കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; കൂട്ടിക്കലിൽ തിരച്ചിൽ അവസാനിപ്പിച്ചു