ന്യൂഡെൽഹി: നാളെ മുതൽ വാട്സാപ്, ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങൾ ഇന്ത്യയിൽ ലഭ്യമായേക്കില്ലെന്ന് റിപ്പോർട്. കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച മാർഗനിർദ്ദേശങ്ങൾ ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയകൾ പാലിക്കുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി.
കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾക്കനുസരിച്ച് നയംമാറ്റം നടത്താൻ ട്വിറ്റർ, ഫേസ്ബുക്ക് എന്നിവർക്ക് അനുവദിച്ചിരിക്കുന്ന അവസാന ദിവസം ഇന്നാണ്. നിലപാടുകൾ ഇന്ന് മാറ്റിയില്ലെങ്കിൽ നാളെ മുതൽ ഈ പ്‌ളാറ്റ്‌ഫോമുകൾ ഇന്ത്യയിൽ ഉപയോഗിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്.
2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹ മാദ്ധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയത്. ഇതിനായി മൂന്ന് മാസം സമയം അനുവദിക്കുകയും ചെയ്‌തിരുന്നു. ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ ‘കൂ’ മാത്രമാണ് കേന്ദ്രസർക്കാരിന്റെ പുതിയ സമൂഹമാദ്ധ്യമ മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ പുതിയ നിർദ്ദേശപ്രകാരം ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്‌ഥനെ സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോമിൽ നിയമിക്കണം. സമൂഹ മാദ്ധ്യമങ്ങളിലെ പോസ്‌റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, കണ്ടന്റുകൾ പരിശോധിക്കുക, വേണ്ടിവന്നാൽ പോസ്‌റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്‌തിയുടെ ചുമതലയായിരിക്കും. സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോമുകൾക്ക് മാത്രമല്ല, ഒടിടികൾക്കും ഇത് ബാധകമാണ്.
കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും സമൂഹ മാദ്ധ്യമങ്ങളിൽ ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. കേന്ദ്ര സർക്കാരിനെതിരായ പോസ്‌റ്റുകൾ തടയുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് ജനങ്ങൾ പറയുന്നത്. കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമർശനങ്ങൾ ഉയരുന്ന പ്‌ളാറ്റ്‌ഫോമാണ് ട്വിറ്റർ. ഇത് ബാൻ ചെയ്യുന്നത് പിന്നിലും കേന്ദ്രത്തിന്റെ സ്വാർഥ താൽപര്യങ്ങളാണെന്നാണ് പൊതു അഭിപ്രായം.
Also Read: ലക്ഷദ്വീപ് വിഷയത്തിൽ പ്രഫുൽ പട്ടേലിനെതിരെ നടക്കുന്നത് രാഷ്‌ട്രീയ നീക്കം; കേന്ദ്രം