ന്യൂഡെൽഹി : ലക്ഷദ്വീപിലെ നിയമ പരിഷ്‌കാരങ്ങളിൽ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ഉയരുന്ന ആരോപണങ്ങൾ തള്ളി കേന്ദ്രസർക്കാർ. അദ്ദേഹത്തിനെതിരെ ഉയരുന്ന ആരോപണങ്ങൾ രാഷ്‌ട്രീയ നീക്കമാണെന്നും, മുന്‍ നിശ്‌ചയിച്ച പ്രകാരമുള്ള ഭരണപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനേ അഡ്മിനിസ്ട്രേറ്റര്‍ ശ്രമിക്കുന്നുള്ളൂ എന്നുമാണ് കേന്ദ്രം നൽകുന്ന വിശദീകരണം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരായ രോഷം കൂടുതല്‍ ശക്‌തമാകുന്ന സാഹചര്യത്തിലാണ് ആരോപണങ്ങൾ തള്ളി കേന്ദ്രസർക്കാർ രംഗത്തെത്തുന്നത്.
തീരസംരക്ഷണത്തിന്റെ ഭാഗമായി 50 മീറ്ററിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നായിരുന്നു ആദ്യ ചട്ടം. എന്നാൽ ഇപ്പോഴിത് 20 മീറ്ററാക്കി കുറച്ചുകൊണ്ട് അതിനുള്ളിൽ നിർമിച്ച ഷെഡുകളെല്ലാം പൊളിച്ചു മാറ്റിയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കുന്നുണ്ട്. എന്നാൽ നേരത്തെ നിശ്‌ചയിച്ച സ്‌മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കാനും വിനോദ സഞ്ചാരം പ്രോൽസാഹിപ്പിക്കാനുമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതെന്ന് കേന്ദ്രം വിശദീകരിച്ചു.
കൂടാതെ 2 കുട്ടികൾ മാത്രമുള്ളവരെ തിരഞ്ഞെടുപ്പിൽ മൽസരിപ്പിക്കാൻ തീരുമാനിച്ചത് ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായാണെന്നും, എന്നാൽ ഒറ്റ പ്രസവത്തിൽ 2 കുട്ടികൾ ഉണ്ടായവർക്ക് ഇളവ് നൽകുമെന്നും കേന്ദ്രം വ്യക്തമാക്കി. ലക്ഷദ്വീപിൽ നടക്കുന്ന വ്യാജ മദ്യ ലോബികളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് വിനോദ സഞ്ചാരത്തിന് എത്തുന്ന ആളുകൾക്ക് മദ്യം നൽകാൻ തീരുമാനിക്കാൻ കാരണം. എന്നാൽ ബീഫ് നിരോധനം, മദ്യവില്‍പനാനുമതി എന്നിവയിലുള്ള ശുപാര്‍ശകള്‍ പരിഗണനയില്‍ മാത്രമാണെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കേന്ദ്രം വ്യക്‌തമാക്കി.
അതേസമയം ലക്ഷദ്വീപിലെ നിയമ പരിഷ്‌കാരങ്ങളിലൂടെ മറ്റൊരു കശ്‌മീർ സൃഷ്‌ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും, അഡ്‌മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്നുമാണ് കോൺഗ്രസ് വ്യക്‌തമാക്കുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാരായി ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്‌ഥരെ മാത്രമാണ് ഇതുവരെ നിയമിച്ചിരുന്നത്. ഈ കീഴ്‌വഴക്കം ലംഘിച്ചാണ് പ്രഫുല്‍ പട്ടേലിനെ ആദ്യം ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയില്‍ നിയമിച്ചതും പിന്നീട് ലക്ഷദ്വീപിന്റെ അധിക ചുമതല നല്‍കുന്നതും. അതിനാൽ പ്രധാനമന്ത്രിയുടെ വിശ്വസ്‌തനായതിന്റെ പേരിൽ നടത്തിയ നിയമനം റദ്ദാക്കി പദവിയിൽ നിന്നും പ്രഫുൽ പട്ടേലിനെ നീക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
Read also : ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററെ വിമർശിച്ചു; മൂന്ന് പേർ കസ്‌റ്റഡിയിൽ