കുമളി: ഇന്നലെ പുലർച്ചെ മുതൽ അരിക്കൊമ്പനെ കുറിച്ചുള്ള സിഗ്‌നലുകൾ ലഭിക്കുന്നില്ലെന്ന് വനംവകുപ്പ് അധികൃതർ. ഇന്നലെ പുലർച്ചെയാണ് അരിക്കൊമ്പന്റെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന റേഡിയോ കോളർ നിന്ന് അവസാന സിഗ്‌നൽ ലഭിച്ചത്. തമിഴ്‌നാട് വനമേഖലയോട് ചേർന്ന വണ്ണാത്തിപ്പാറ ഭാഗത്താണ് അരിക്കൊമ്പൻ ആ സമയം ഉണ്ടായിരുന്നത്. എന്നാൽ, പിന്നീട് സിഗ്‌നൽ ലഭിച്ചില്ലായെന്നും വനം വകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു.
മേഘാവൃതമായ കാലാവസ്‌ഥയും ഇടതൂർന്ന വനവും, സാങ്കേതിത പ്രശ്‌നങ്ങളാലും സിഗ്‌നൽ ലഭിക്കാൻ കാലതാമസം ഉണ്ടാവുമെന്നാണ് വനംവകുപ്പ് വിലയിരുത്തുന്നത്. സാങ്കേതിക പ്രശ്‌നം പരിഹരിക്കാൻ ഡബ്‌ള്യൂഡബ്‌ള്യൂഎഫിനോട് വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വിഎച്ച്‌എഫ് ആന്റിന ഉപയോഗിച്ച് ട്രാക്ക് ചെയ്യാൻ ശ്രമം നടത്തുന്നുണ്ട്.
അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട ശേഷം ഓരോ മണിക്കൂർ ഇടവിട്ട് സാറ്റ്‌ലൈറ്റ് കോളറിൽ നിന്ന് സിഗ്‌നൽ കിട്ടിക്കൊണ്ടിരുന്നതാണ്. വനംവകുപ്പ് വാച്ചർമാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പൻ എവിടെയാണെന്ന് ഇവർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇന്നലെ പുലർച്ചെ ലഭിച്ച സിഗ്‌നൽ പ്രകാരം തമിഴ്‌നാട് വനമേഖലക്ക് 5 കിലോമീറ്റർ സമീപത്ത് അരിക്കൊമ്പൻ എത്തിയിട്ടുണ്ട്.
ആനയെ ഇറക്കിവിട്ട സന്യാസിയോടയിൽ നിന്ന് 18 കിലോമീറ്റർ സഞ്ചരിച്ചു തമിഴ്‌നാട് വനമേഖലയിൽ കടന്ന ആന തിങ്കളാഴ്‌ച വൈകിട്ടോടെ പെരിയാറിലേക്ക് തിരികെ വരുന്നതായാണ് സിഗ്‌നൽ വ്യക്‌തമാക്കിയത്. സഞ്ചാരത്തിന്റെ ദൂരം കണക്കിലെടുത്താൽ അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും വനംവകുപ്പ് സംഘം വിലയിരുത്തുന്നുണ്ട്. അതേസമയം, അരിക്കൊമ്പന്റെ നീക്കങ്ങൾ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്‌ഥരും നിരീക്ഷിക്കുന്നുണ്ട്.
അതിനിടെ, അരിക്കൊമ്പൻ വീണ്ടും ചിന്നക്കനാലിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതി അംഗം പിഎസ് ഈസ അഭിപ്രായപ്പെട്ടു. ചിലയിടങ്ങളിൽ ട്രാൻസ്‍ലൊക്കേറ്റ് ചെയ്‌ത ആനകൾ തിരിച്ചുവന്നിട്ടുണ്ട്. മിഷൻ അരിക്കൊമ്പന് വനംവകുപ്പിന്റെ പബ്ളിസിറ്റി കൂടിപ്പോയി. പെരിയാർ റിസർവിനേക്കാൾ പറമ്പിക്കുളം തന്നെയായിരുന്നു അരികൊമ്പനെ മാറ്റിപ്പാർപ്പിക്കാനുള്ള ഉചിതമായ ഇടമെന്നും അദ്ദേഹം പറഞ്ഞു.
Most Read: ‘ദി കേരള സ്‌റ്റോറി’; 32,000 ആയാലും മൂന്ന് പേരായാലും വിഷയം ഗൗരവമുള്ളത്- സുദീപ്‌തോ സെൻ