കൊല്ലം: എസ്എഫ്ഐ പ്രതിഷേധം തുടരുന്നതിനിടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടേത് ജൽപനങ്ങളാണെന്നും ഇങ്ങനെ ഒരാളെ ഉൾക്കൊള്ളാൻ ആർക്കാണ് കഴിയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. കൊല്ലം കൊട്ടാരക്കരയിൽ നവകേരള സദസിന്റെ ഭാഗമായി മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു മുഖ്യമന്ത്രി.
‘പ്രതിഷേധക്കാർക്ക് നേരെ പാഞ്ഞടുക്കുന്ന ഗവർണർ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല. എന്തെല്ലാം കഠിന പദങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. എന്തും വിളിച്ചു പറയുന്ന മാനസിക അവസ്‌ഥയിലേക്ക് അദ്ദേഹമെത്തി. ബ്ളഡി കണ്ണൂർ എന്ന പ്രയോഗത്തിലൂടെ ഒരു നാടിനെ തന്നെ അദ്ദേഹം ആക്ഷേപിക്കുകയാണ്. പ്രകോപനപരമായ അവസ്‌ഥ സൃഷ്‌ടിക്കുകയാണ്’- മുഖ്യമന്ത്രി പറഞ്ഞു.
എസ്എഫ്ഐ ബാനറിന് പിന്നിൽ മുഖ്യമന്ത്രി ആണെന്നതിന് എന്ത് തെളിവാണ് ഉള്ളതെന്നും പിണറായി വിജയൻ ചോദിച്ചു. നാട് കുഴപ്പത്തിലാണെന്ന പ്രതീതി ഉണ്ടാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം, കരിങ്കൊടി പ്രതിഷേധത്തിന് ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻ തല്ലിയ സംഭവത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു.
തന്റെ ഗൺമാൻ പ്രതിഷേധക്കാരെ തല്ലുന്നത് ഞാൻ കണ്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചോദ്യങ്ങൾക്കെല്ലാം ഞാൻ ഉത്തരം പറയുന്നില്ലെന്ന തെറ്റായ ചിത്രീകരണം വേണ്ടെന്ന പ്രസ്‌താവനയോടെ ചോദ്യോത്തരത്തോടെയാണ് മുഖ്യമന്ത്രി ഇന്നത്തെ വാർത്താ സമ്മേളനം ആരംഭിച്ചത്. ഇന്നലെ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ വാർത്താ സമ്മേളനം പ്രചാരണം തെറ്റാണെന്നും, ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുന്നില്ലെന്ന തെറ്റായ ചിത്രീകരണം വേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്