കൊല്ലം: ഇരവിപുരത്ത് ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. കൊല്ലം ഇരവിപുരം മാർക്കറ്റിനടുത്ത് താമസിക്കുന്ന മഹേശ്വരിയാണ് മരിച്ചത്. ഭർത്താവ് മുരുകനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. രാവിലെ അയൽവാസി അന്വേഷിച്ചു എത്തിയപ്പോഴാണ് മഹേശ്വരി കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്.
ഉടനെ അയൽവാസി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ഇരവിപുരം പോലീസ് എത്തി മുരുകനെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. മദ്യപിച്ചെത്തുന്ന മുരുകൻ മഹേശ്വരിയുമായി പതിവായി വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പോലീസിന് മൊഴി നൽകി.
ഇന്നലെ രാത്രിയിൽ ഉണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴക്കിനിടെ ബൈക്കിന്റെ ഷോക്കബ് സോർബർ കൊണ്ട് മുരുകൻ ഭാര്യയുടെ തലക്കും മുഖത്തും അടിച്ചിരുന്നു. തലക്ക് പിന്നിലേറ്റ അടിയാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മർദ്ദനത്തിൽ മഹേശ്വരിയുടെ മുഖം വികൃതമായ നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കൊലപാതകത്തിന് ശേഷം മുരുകൻ മഹേശ്വരിയുടെ മൃതദേഹത്തിന് സമീപം ഇരിക്കുകയായിരുന്നു. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഭർത്താവ് മുരുകൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇൻക്വസ്‌റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Most Read: മികച്ച ചികിൽസ കുറഞ്ഞ സമയത്തിനുള്ളിൽ; മെഡിക്കൽ കോളേജിൽ മന്ത്രിയുടെ മിന്നൽ സന്ദർശനം