കോഴിക്കോട്/ തൃശൂർ: സംസ്‌ഥാനത്ത് വന്യജീവി ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തിൽ കർഷകനും തൃശൂർ പെരിങ്ങൽക്കുത്തിൽ കാട്ടാന ആക്രമണത്തിൽ സ്‌ത്രീയുമാണ് കൊല്ലപ്പെട്ടത്. പെരിങ്ങൽക്കുത്തിന് സമീപം വാച്ചുമരം കോളനിയിലെ സ്‌ത്രീയേയാണ് കാട്ടാന ചവിട്ടിക്കൊന്നത്. വാച്ചുമരം കോളനിയിലെ ഊരുമൂപ്പൻ രാജന്റെ ഭാര്യ വൽസല (64) ആണ് മരിച്ചത്.
ഇവരുടെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. പോസ്‌റ്റുമോർട്ടം ചാലക്കുടിയിൽ തന്നെ നടത്തണം, മതിയായ നഷ്‌ടപരിഹാരം വേണം, വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്ന ആദിവാസികൾക്ക് ആർആർടി സംരക്ഷണം വേണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
ഇതിനിടെ, സംഭവത്തിൽ പ്രതിഷേധിച്ച് അതിരപ്പിള്ളിയിൽ നാളെ കോൺഗ്രസിന്റെ നേതൃത്വത്തിൽ കരിദിനം ആചരിക്കും. കടകൾ അടച്ചിട്ടായിരിക്കും കരിദിനം ആചരിക്കുക. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കർഷകനാണ് മരിച്ചത്. കക്കയം സ്വദേശിയും കർഷകനുമായ പാലാട്ടിൽ എബ്രഹാം എന്ന അവറാച്ചൻ ആണ് മരിച്ചത്.
കക്കയം ഡാം സൈറ്റിന് സമീപത്തെ കൃഷിയിടത്തിൽ കൊക്കോ പറിച്ചുകൊണ്ടിരിക്കെയാണ് എബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ എബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. മരണത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കൂരാച്ചുണ്ട് പഞ്ചായത്തിൽ നാളെ യുഡിഎഫും എൽഡിഎഫും ഹർത്താലിന് ആഹ്വാനം ചെയ്‌തു. കക്കയം ഫോറസ്‌റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്; ലോകത്തിലെ ആദ്യ രാജ്യം