പാലക്കാട്: ധോണിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ശിവരാമന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ തീരുമാനമായി. പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം. എട്ടോളം പേർക്കൊപ്പമായിരുന്നു ശിവരാമൻ നടക്കാനിറങ്ങിയത്. മുന്നിൽ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന പിന്നാലെയുണ്ടായിരുന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നു.
സംഭവത്തിൽ ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥ ആരോപിച്ച് നാട്ടുകാർ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഡിഎഫ്‌ഒ ഓഫിസിന് മുന്നിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. നാട്ടുകാരുടെ പ്രതിഷേധം തണുപ്പിക്കാൻ അധികൃതർ സ്‌ഥലത്ത് എത്തി. സ്‌ഥലം എംഎൽഎ, ആർഡിഒ, ഡിഎഫ്‌ഒ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തി. ആനയെ മയക്കുവെടി വെക്കാൻ തീരുമാനമായിട്ടുണ്ട്. പ്രദേശത്ത് പട്രോളിംഗ് ശക്‌തമാക്കും.
രണ്ട് ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ ഉദ്യോഗസ്‌ഥർക്ക് വീഴ്‌ചയുണ്ടോ എന്ന് പരിശോധിക്കുമെന്ന് വനമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ജില്ലാ കളക്‌ടറോട് പ്രതിഷേധക്കാരോട് സംസാരിക്കാൻ ആവശ്യപ്പെട്ടതായും മന്ത്രി വ്യക്‌തമാക്കി.
Most Read: ഇസ്‌ലാം മതത്തെ നിന്ദിച്ച് ട്വീറ്റ്; ഹരിയാന ഐടി സെൽ തലവനെ ബിജെപി പുറത്താക്കി