പുൽപ്പള്ളി: ആലൂർക്കുന്നിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടാനകൾ ഇറങ്ങി വൻ തോതിൽ കൃഷികൾ നശിപ്പിച്ചു. ഇന്നലെ രാത്രി മുഴവനാണ് കാട്ടാനകൾ കൃഷിയിടങ്ങളിൽ തമ്പടിച്ചത്. നടീലിന് പാകമായ ഞാറുകൾ ആനകൾ ചവിട്ടിയരച്ചു. അടുത്ത ദിവസങ്ങളിലായി പറിച്ചു നടേണ്ട ഞാറുകളാണ് ആനകൾ പൂർണമായി ഇല്ലാതാക്കിയത്. വനാതിർത്തിയിൽ നിന്ന് അകലെയുള്ള ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടാനകൾ ഇറങ്ങുന്നതിൽ കർഷകർ ഏറെ ആശങ്കയിലാണ്.
കാട്ടാന കടന്നുപോയ തോട്ടങ്ങളിലെല്ലാം വ്യാപകമായി കൃഷി നാശം റിപ്പോർട് ചെയ്‌തിട്ടുണ്ട്. പുതുശ്ശേരിയിൽ പിസി ഏലിയാസ് രണ്ടേക്കർ പാടത്തേക്കായി കരുതി ഞാറ് പൂർണമായി നശിപ്പിച്ചു. പാട്ടരുമഠത്തിൽ ബൈജു, കണ്ടാമല വേണു എന്നിവരുടെയും ഞാറ്റടി നശിപ്പിച്ചു. വെള്ളിലാംതടത്തിൽ വിഎം പൗലോസിന്റെയും, മാളിയേക്കൽ റോയിയുടെയും തെങ്ങും, കൂരുവേലിൽ റിനീഷിന്റെ പുൽ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. മരകാവ്, വേലിയമ്പം പ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്.
പ്രദേശങ്ങളിലെ കാട്ടാന ശല്യത്തിന് ശ്വാശതമായ പരിഹാരം കാണുക, കൃഷി നാശത്തിന് അർഹമായ നഷ്‌ടപരിഹാരം നൽകുക, വനാതിർത്തികളിൽ സംരക്ഷണ വലയം നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് പ്രതിഷേധം നടത്തും. കുറിച്ചിപ്പറ്റ, ആലൂർക്കുന്ന് പ്രദേശത്തുകാരും ജനപ്രതിനിധികളും ഭൂദാനത്തെ ഫോറസ്‌റ്റ് സ്‌റ്റേഷനു മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കുക.
Read Also: 24 മണിക്കൂറിനിടെ രാജ്യത്ത് 39,361 പേർക്ക് കൂടി കോവിഡ്; 461 മരണം