തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ച വിഎം സുധീരനെ തിരിച്ചെത്തിക്കാൻ ചര്‍ച്ച നടത്തുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് സുധീരനെന്നും രാജി പിന്‍വലിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുമെന്നും സുധാകരന്‍ പറഞ്ഞു. കൂടാതെ രാഷ്‌ട്രീയകാര്യ സമിതിയുടെ പുനഃസംഘടന ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്നും സുധാകരൻ വ്യക്‌തമാക്കി.
ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശനും സുധീരനെ നേരില്‍ക്കണ്ട് തര്‍ക്ക പരിഹാര ശ്രമം നടത്തുമെന്നാണ് റിപ്പോർട്. ഇന്നും നാളെയും തിരുവനന്തപുരത്തുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും സുധീരനുമായി ആശയവിനിമയം നടത്തിയേക്കും.
സംഘടനയെ ശക്‌തിപ്പെടുത്താനുള്ള നീക്കവുമായി നേതൃത്വം മുന്നോട്ട് പോകുമ്പോള്‍ സുധീരന്‍ രാജിവെച്ചത് ശരിയല്ലെന്ന നിലപാടും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. അതേസമയം, കെപിസിസി, ഡിസിസി ഭാരവാഹി നിയമനം സംബന്ധിച്ച ചര്‍ച്ചകള്‍ നിലവിൽ അന്തിമ ഘട്ടത്തിലാണ്. ഇന്നും നാളെയുമായി അവസാനവട്ട ചര്‍ച്ചകള്‍ നടക്കും. കേരളത്തിലുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും ചര്‍ച്ചകളില്‍ പങ്കാളിയാകും.
Read also: വിദ്യാർഥികള്‍ക്ക് മാത്രമായി കെഎസ്ആര്‍ടിസി; പരിഗണനയിലെന്ന് മന്ത്രി