മുംബൈ: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. തുടർച്ചയായ നാലാം സെഷനിലും ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. ഈ മാസം ഏഴ് തവണയാണ് രൂപ റെക്കോർഡ് ഇടിവിലേക്ക് എത്തുന്നത്. ഇന്ന് രാവിലെ രൂപയുടെ മൂല്യം 0.17 ശതമാനം ഇടിഞ്ഞു. 79.64ൽ നിന്നും 79.77 എന്ന താഴ്ന്ന നിലയിലേക്ക് എത്തി.
ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. ജൂലൈ 26-27 തീയതികളിൽ യുഎസ് ഫെഡ് ചേരാനിരിക്കെ പലിശ നിരക്കുകൾ ഉയർന്നേക്കും എന്ന അഭ്യൂഹമുണ്ട്. പലിശ നിരക്ക് 100 ബേസിസ് പോയിന്റുകൾ ഉയർന്നേക്കുമെന്നാണ് സൂചന.
അതേസമയം, ഉയർന്ന ഇറക്കുമതി കാരണം രാജ്യത്തിന്റെ വ്യാപാര കമ്മി വർധിച്ചിട്ടുണ്ട്. 2022-23 ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയുടെ ചരക്ക് ഇറക്കുമതി 187.02 ബില്യൺ ഡോളറായിരുന്നു. 2021-22 ഏപ്രിൽ-ജൂൺ മാസങ്ങളിലെ 126.96 ബില്യൺ ഡോളറിനേക്കാൾ 47.31 ശതമാനം വർധനയാണ് ഉണ്ടായത്.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ, ഇന്ത്യയുടെ ചരക്ക് കയറ്റുമതി 116.77 ബില്യൺ ഡോളറായി ഉയർന്നു, ഏപ്രിൽ-ജൂൺ 2021-22ൽ രേഖപ്പെടുത്തിയ 95.54 ബില്യൺ ഡോളറിനേക്കാൾ 22.22 ശതമാനം വർധനവ് രേഖപ്പെടുത്തി. ഇതിനൊപ്പം ചരക്ക് കയറ്റുമതി 16.8 ശതമാനം വർധിച്ച് 37.9 ബില്യൺ ഡോളറിലുമെത്തി.
Read Also: തളിക്കുളം ബാറിലെ കൊലപാതകം; 6 പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും