തിരുവനന്തപുരം: മുളന്തുരുത്തിയിൽ ഓടുന്ന തീവണ്ടിയിൽ വെച്ച് യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ റെയിൽവേ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശി ബാബുക്കുട്ടൻ ഒന്നാം പ്രതിയായ കേസിൽ ആകെ അഞ്ച് പ്രതികളാണുള്ളത്.
യുവതിയുടെ സ്വർണാഭരണങ്ങൾ വിൽക്കാനും ബാബുകുട്ടനെ ഒളിവിൽ കഴിയാനും സഹായിച്ച പ്രദീപ്, മുത്തു, സുരേഷ്, അച്ചു എന്നിവരാണ് മറ്റ് പ്രതികൾ. കൊലപാതക ശ്രമം, കവർച്ച, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
മുഖ്യപ്രതി ബാബുക്കുട്ടൻ കവർന്ന സ്വർണം വിൽക്കാനും ഇയാളെ ഒളിവിൽ കഴിയാനും സഹായിച്ചവരാണ് സുരേഷും അച്ചുവും. അതേസമയം പ്രദീപും മുത്തുവുമാണ് സ്വർണാഭരണങ്ങൾ വിറ്റത്.
ഏപ്രിൽ 28ആം തീയതി ബുധനാഴ്‌ചയാണ് പുനലൂർ പാസഞ്ചറിൽ വച്ച് ബാബുക്കുട്ടൻ ജോലിക്ക് പോകാനായി പാസഞ്ചറിൽ കയറിയ മുളന്തുരുത്തി സ്വദേശിനിയെ ആക്രമിച്ചത്. കവർച്ചയ്‌ക്ക് ശേഷമായിരുന്നു ആക്രമണം. രക്ഷപ്പെടാനായി ട്രെയിനിൽ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്‌ക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
Most Read: വിസ്‌മയ കേസ്; കുറ്റപത്രം നൽകാൻ ഒരുങ്ങി പോലീസ്, തെളിവുകൾ ശേഖരിച്ചു