കൊച്ചി: കണ്ണൂർ സ്വദേശിനിയായ യുവതിയെ മാസങ്ങളോളം കൊച്ചിയിലെ ഫ്ളാറ്റിൽ പൂട്ടിയിട്ട് അതിക്രൂരമായി ബലാൽസംഗം ചെയ്‌ത കേസിൽ പോലീസിനെതിരെ വിമർശനവുമായി സംസ്‌ഥാന വനിതാ കമ്മീഷൻ. യുവതിയുടെ പരാതി ലഭിച്ചിട്ടും കേസിലെ പ്രതിയായ മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ എന്ന യുവാവിനെ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല. യുവതിയുടെ പരാതിക്ക് പിന്നാലെ ഇയാൾ ഒളിവിൽ പോയെന്നാണ് പോലീസ് പറയുന്നത്.
ഇതിനെ തുടർന്ന് എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിലെ സിഐയെ വിളിച്ച് താക്കീത് നൽകിയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എംസി ജോസഫൈൻ, പ്രതിയെ എത്രയും വേഗം അറസ്‌റ്റ് ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു.
കണ്ണൂർ സ്വദേശിയായ യുവതിയാണ് കഴിഞ്ഞ ലോക്ക്ഡൗൺ സമയത്ത് അതിക്രൂര പീഡനത്തിനും മർദ്ദനത്തിനും ഇരയായത്. അതേസമയം, പരാതി നൽകിയിട്ടും പ്രതിയെ പിടികൂടാതെ പോലീസ് ഒളിച്ച് കളിക്കുകയാണെന്ന് യുവതി ആരോപിച്ചു.
കഴിഞ്ഞ ലോക്ക്ഡൗണിൽ കൊച്ചിയിൽ കുടുങ്ങിപ്പോയ യുവതി നേരത്തെ പരിചയമുണ്ടായിരുന്ന മാർട്ടിൻ ജോസഫിനൊപ്പം നഗരത്തിലെ ഫ്ളാറ്റിൽ താമസിച്ചിരുന്നു. ഒരു വർഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു താമസം. ഇതിനിടെ ഇയാൾ യുവതിയെ മാസങ്ങളോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും ശരീരത്തിൽ പൊള്ളൽ ഏൽപിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്‌തുവെന്ന് പരാതിയിൽ പറയുന്നു.
ഏകദേശം 15 ദിവസത്തോളം യുവതിയെ ഇയാൾ ക്രൂര പീഡനത്തിന് ഇരയാക്കിയതായി പരാതിയിലുണ്ട്. ഇതിനിടെ നഗ്‌നവീഡിയോയും ചിത്രീകരിച്ചെന്ന് യുവതി പറയുന്നു. ഫെബ്രുവരി അവസാനത്തോടെ ഫ്ളാറ്റിൽ നിന്ന് രക്ഷപെട്ട യുവതി എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ബലാൽസംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി ഇയാൾക്ക് എതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ ഇതുവരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല.
Read also: സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കി കൂടുതൽ തെളിവുകൾ പുറത്തു വിട്ട് പ്രസീത