കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ പൊതുസ്‌ഥലങ്ങളിൽ സ്‌ത്രീകൾ മുഖം മറയ്‌ക്കണമെന്നും ബുർഖ ധരിക്കണമെന്നും താലിബാന്റെ ഉത്തരവ്. സ്‌ത്രീകൾക്കുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് എതിരെ രാജ്യാന്തര തലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ ഉത്തരവ്. താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല അഖുൻസാദയുടേതാണ് ഉത്തരവ്.
സ്‌ത്രീകൾ പൊതു ഇടങ്ങളിൽ മുഖം മറയ്‌ക്കാതിരുന്നാൽ ഭർത്താവിനെതിരെയോ പിതാവിനെതിരെയോ അടുത്ത ബന്ധുവിനെതിരെയോ നടപടി എടുക്കും. മുൻപ് 1996 മുതൽ 2001 വരെ താലിബാൻ അധികാരത്തിലിരുന്നപ്പോൾ സ്‌ത്രീകൾ ഉപയോഗിച്ചിരുന്ന നീല ബുർഖയാണ് അഭികാമ്യമെന്നും അവർ അറിയിച്ചു.
താലിബാൻ അധികാരത്തിലെത്തിയതോടെ അഫ്‌ഗാനിൽ പൊതുവെ സ്‌ത്രീകൾ മുഖം മറയ്‌ക്കാൻ തുടങ്ങിയെങ്കിലും കാബൂൾ അടക്കമുള്ള പ്രധാന പട്ടണങ്ങളിൽ സ്‌ത്രീകൾ മുഖം മറയ്‌ക്കാൻ മടി കാണിക്കുന്നതാണ് പുതിയ ഉത്തരവിന് കാരണം. അടുത്തിടെ പെൺകുട്ടികൾക്ക് ഹൈസ്‌കൂൾ വിദ്യാഭ്യാസം നിഷേധിച്ചും താലിബാൻ ഉത്തരവിറക്കിയിരുന്നു.
Read Also: റിഫയുടെ പോസ്‌റ്റുമോർട്ടം പൂർത്തിയായി; സത്യം പുറത്തു വരുമെന്ന് കുടുംബം