ചാത്തന്നൂർ: പ്രസവിച്ചയുടൻ അമ്മ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തെ തുടർന്ന് കാണാതായ 2 യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആര്യ (24) എന്ന യുവതിയുടെ മൃതദേഹമാണ് സമീപത്തുള്ള ഇത്തിക്കരയാറ്റിൽ നിന്ന് കണ്ടെത്തിയത്.
ഒപ്പം കാണാതായ ഗ്രീഷ്‌മക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മയായ രേഷ്‌മ(22)യെ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. രേഷ്‌മയുടെ ഭർത്താവ് വിഷ്‌ണുവിന്റെ ബന്ധുക്കളാണ് യുവതികൾ. ഇന്നലെ ഉച്ച മുതലാണ് ഇവരെ കാണാതായത്. കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിന് യുവതികളെ പോലീസ് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കാണാതായത്.
കാമുകനൊപ്പം പോകുന്നതിനാണ് ചോരക്കുഞ്ഞിനെ രേഷ്‌മ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മൊഴി നൽകാൻ ഇന്നലെ മൂന്ന് മണിക്ക് സ്‌റ്റേഷനിൽ എത്തണമെന്ന് യുവതികളോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ‘ഞങ്ങൾ പോകുകയാണെ’ന്ന് കത്തെഴുതി വെച്ച് ഇരുവരും ഒളിവിൽ പോകുകയായിരുന്നു. അന്വേഷണത്തിൽ ഇരുവരും ഇത്തിക്കരയാറിന്റെ സമീപത്തുകൂടി പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
Read also: വിസ്‌മയയുടെ മരണം; ഡോക്‌ടർമാരുടെയും ഫോറന്‍സിക് ഡയറക്‌ടറുടെയും മൊഴി രേഖപ്പെടുത്തി