കൊച്ചി: മഹാരാജാസ് കോളേജിലെ മുറിച്ച് മരങ്ങൾ കടത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കോളേജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്‌ടർ എഎം ജ്യോതിലാൽ അന്വേഷണം നടത്തും. കമ്മീഷൻ നാളെ കോളേജിൽ എത്തി തെളിവെടുക്കും. പ്രിൻസിപ്പൾ അവധിയിൽ പ്രവേശിക്കുമെന്നാണ് സൂചന.
സംഭവത്തിൽ പ്രതിഷേധിച്ച് അഞ്ച് മണിക്കൂറോളം പ്രിന്‍സിപ്പളിനെയും കൗൺസിൽ അംഗങ്ങളെയും വിദ്യാർഥികൾ തടഞ്ഞു വെച്ചിരുന്നു. പ്രിൻസിപ്പളിനെ മാറ്റണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. എന്നാല്‍ തന്റെ അറിവോടെയല്ല മരം മുറിച്ചതെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രിൻസിപ്പൾ ഡോ. മാത്യു ജോർജ്.
മുറിച്ചിട്ട മരങ്ങൾ കോളേജിൽ നിന്ന് കടത്തിയ സംഭവത്തിൽ വിദ്യാർഥി പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തില്‍ മഹാരാജാസ് കോളേജിൽ ചേര്‍ന്ന കൗൺസിൽ യോഗത്തിലേക്കാണ് വിദ്യാർഥികൾ തള്ളിക്കയറിയത്. മരം മുറിച്ച് കടത്തിയ വിഷയത്തിൽ ഉത്തരവാദി പ്രിൻസിപ്പളാണെന്നും ഗവേണിങ്ങ് കൗൺസിൽ ചെയർമാൻ അടക്കം വന്ന് ചർച്ച നടത്താതെ പിരിഞ്ഞ് പോകില്ലെന്നുമുള്ള നിലപാടിലാണ് എസ്എഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ.
അതേസമയം, മുറിച്ചിട്ട മരങ്ങൾ കടത്തി കൊണ്ടുപോയത് തന്റെ അനുമതിയോടെയല്ലെന്ന് ആവർത്തിക്കുകയാണ് പ്രിൻസിപ്പൾ ഡോ. മാത്യു ജോർജ്. മഹാരാജാസിൽ കൂടുതൽ മരങ്ങൾ അനുമതിയില്ലാതെ മുറിച്ചു കടത്തിയതിന്റെ ദൃശ്യങ്ങളും ഇന്ന് പുറത്തു വന്നിരുന്നു.
Read Also: ഉത്ര വധക്കേസ്; കോടതിവിധിയിൽ ഏറെ സന്തോഷമെന്ന് എസ്‌പി