ന്യൂയോര്‍ക്ക്: അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി 49 ലക്ഷം പിന്നിട്ടു. വൈറസ് ബാധ മൂലം ഇതുവരെ ലോകത്താകമാനം മരണപ്പെട്ടവരുടെ എണ്ണം 18,42,771 ആയി ഉയര്‍ന്നതായി വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു. അതേസമയം രോഗമുക്‌തി നേടിയവരുടെ എണ്ണം ആറ് കോടി കടന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്‌ഥാനങ്ങളിലുള്ളത്.
അമേരിക്കയാണ് ലോകത്ത് രോഗികളുടെ എണ്ണത്തിലും മരണത്തിലും ഒന്നാം സ്‌ഥാനത്തുള്ളത്. യുഎസില്‍ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2,08,78,168ഉം മരണമടഞ്ഞവരുടെ എണ്ണം 3.58 ലക്ഷവുമാണ്. ഒരു കോടി 23 ലക്ഷത്തിലധികം ആളുകള്‍ രോഗമുക്‌തിയും നേടിയിട്ടുണ്ട്. നിലവില്‍ അമേരിക്കയില്‍ വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണ്.
ബ്രസീലില്‍ 1,95,742 പേരാണ് ഇതുവരെയായി കോവിഡ് ബാധിച്ച് മരണപ്പെട്ടത്. 77 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. 67 ലക്ഷം പേര്‍ സുഖം പ്രാപിച്ചതായാണ് വിവരം.
അതേസമയം ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,03,24,631 ആയി ഉയര്‍ന്നു. നിലവിലെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 2,45,754 പേരാണ് വിവിധ ഇടങ്ങളിലായി ചികില്‍സയിലുള്ളത്. രാജ്യത്തെ രോഗമുക്‌തി നിരക്ക് 96.12 ശതമാനമായി ഉയര്‍ന്നു. 99 ലക്ഷത്തില്‍ അധികം പേരാണ് രാജ്യത്ത് രോഗമുക്‌തി നേടിയത്. ആഗോളതലത്തില്‍ ഏറ്റവുമധികം പേര്‍ രോഗമുക്‌തി നേടിയത് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു. അതേസമയം 1,49,471 പേര്‍ കോവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്.
ലോകത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ രാജ്യം ഇസ്രയേലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇസ്രയേലില്‍ ഒരു ദശലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞതായി ആണ് വിവരം.
National News: ഇന്ത്യയുടെ അന്തിമാനുമതി ലഭിച്ച ‘കോവിഷീൽഡ്’ വാക്‌സിൻ ഉടൻ വിതരണം ആരംഭിക്കും