ബ്യൂണസ് ഐറിസ്: തെക്കേ അമേരിക്കന്‍ മേഖലയിലെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലും അര്‍ജന്റീനയും നാളെയിറങ്ങും. ഖത്തര്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയ ബ്രസീലിന് ഇക്വഡോറും അര്‍ജന്റീനയ്‌ക്ക് ചിലിയുമാണ് എതിരാളികള്‍. സൂപ്പർതാരങ്ങളായ ലയണല്‍ മെസിയും നെയ്‌മറും ഇല്ലാതെയാണ് ഇരുടീമുകളും ഇറങ്ങുക.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടരക്കാണ് ബ്രസീലിന്റെ മൽസരം. 13 കളിയില്‍ 35 പോയിന്റുമായി മേഖലയില്‍ ഒന്നാം സ്‌ഥാനത്താണ് ബ്രസീല്‍. പരിക്കേറ്റ നെയ്‌മറിന് പകരം വിനീഷ്യസ് ജൂനിയര്‍ ആദ്യ ഇലവനില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റയല്‍ മാഡ്രിഡ് താരമായ വിനീഷ്യസ് ബ്രസീല്‍ ജഴ്‌സിയില്‍ ഒൻപത് മൽസരങ്ങൾ കളിച്ചെങ്കിലും ഇതുവരെ ഗോള്‍ നേടാനായിട്ടില്ല.
23 പോയിന്റുമായി മൂന്നാം സ്‌ഥാനത്തുള്ള ഇക്വഡോറിന് ശേഷിച്ച മൽസരങ്ങളില്‍ നിന്ന് നാല് പോയിന്റ് നേടിയാല്‍ ഖത്തറിലേക്ക് ടിക്കറ്റുറപ്പിക്കാം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചിനാണ് അർജന്റീന ചിലിയെ നേരിടുക. മെസിക്ക് വിശ്രമം നല്‍കിയതാണെങ്കിലും ടീമിനെ പരിക്കും കോവിഡ് ബാധയും അലട്ടുന്നുണ്ട്. മെസിക്ക് പകരം പൗളോ ഡിബാല ടീമിലെത്താനാണ് സാധ്യത. സസ്‌പെന്‍ഷനിലായ ജര്‍മന്‍ പസെല്ലയ്‌ക്കും നാളെ കളിക്കാനാവില്ല.
Read Also: കോഴിക്കോട് ഇരട്ട സ്‍ഫോടന കേസ്; ഹൈക്കോടതി ഇന്ന് വിധി പറയും