ബെയ്‌ജിങ്: പതിറ്റാണ്ടുകളായുള്ള ചൈനയുടെ ശ്രമങ്ങൾ വിജയത്തിലേക്ക്. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറിൽ (ആർസിഇപി) ചൈനയുൾപ്പടെ 15 ഏഷ്യാ-പസഫിക് രാജ്യങ്ങൾ ഒപ്പുവെച്ചു. 2012ൽ നിർദ്ദേശിക്കപ്പെട്ട കരാർ വിയറ്റ്‌നാം ആതിഥേയത്വം വഹിക്കുന്ന ആസിയാൻ ഉച്ചകോടിയുടെ അവസാനത്തോടെയാണ് ഒപ്പുവെച്ചത്. കരാറിൽ നിന്ന് ഇന്ത്യ പിൻമാറിയിരുന്നു.
8 വർഷത്തെ സങ്കീർണമായ ചർച്ചകൾ ഔദ്യോഗികമായി അവസാനിപ്പിക്കാനായതിൽ വിയറ്റ്‌നാം പ്രധാനമന്ത്രി ഗുയിൻ സുവാൻ ഫുക്ക് സന്തോഷം പ്രകടിപ്പിച്ചു. ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്നിലൊന്ന് വരുന്ന മേഖലയെ കൂടുതൽ സാമ്പത്തികമായി സമന്വയിപ്പിക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം അവിടേക്കുള്ള സ്വതന്ത്ര പ്രവേശനവും ലക്ഷ്യമിട്ടു കൊണ്ടാണ് ചൈന കരാർ നിർദ്ദേശിച്ചിരുന്നത്.
Also Read: അനുമതി തേടിയില്ല; പഞ്ചാബ് നാഷണൽ ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി ആർബിഐ
ജപ്പാൻ മുതൽ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് വരെ നീളുന്ന രാജ്യങ്ങൾ ഉൾപ്പെടുന്ന പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിലൂടെ താരിഫ് കുറക്കുക, വിതരണ ശൃംഖലകൾ ശക്‌തിപ്പെടുത്തുക, പുതിയ ഇ-കൊമേഴ്‌സ് നിയമങ്ങൾ ക്രോഡീകരിക്കുക എന്നിവയാണ് മറ്റ് ലക്ഷ്യങ്ങൾ. എന്നാൽ, യുഎസ് കമ്പനികളെയും മേഖലക്ക് പുറത്തുള്ള ബഹുരാഷ്‌ട്ര കമ്പനികളെയും ഇത് ദോഷകരമായി ബാധിച്ചേക്കാം. ട്രാൻസ് പസഫിക് പങ്കാളിത്തം എന്നറിയപ്പെട്ടിരുന്ന പ്രത്യേക ഏഷ്യ പസഫിക് വ്യാപാര ഇടപാടിനെ കുറിച്ചുള്ള ചർച്ചയിൽ യുഎസ് പ്രസിഡണ്ട് ആയിരുന്ന ഡൊണാൾഡ് ട്രംപ് വിട്ടുനിന്നിരുന്നു.