കാസർഗോഡ്: തൃക്കരിപ്പൂർ മണ്ഡലത്തിൽ പ്രചാരണത്തിനായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഇറക്കി എൽഡിഎഫ്. സിപിഎം മാത്രം വിജയിച്ച ചരിത്രമുള്ള തൃക്കരിപ്പൂരിൽ ഇത്തവണയും ജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്‌ഥാനാർഥി എം രാജഗോപാലൻ. കഴിഞ്ഞ തവണ പതിനാറായിരത്തിൽ അധികം വോട്ടുകൾക്ക് സിപിഎം വിജയക്കൊടി പാറിച്ച മണ്ഡലം കൂടിയാണ് സിപിഎം.
എന്നാൽ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തൃക്കരിപ്പൂരിൽ അടിതെറ്റിയിരുന്നു. 1900ത്തോളം ഭൂരിപക്ഷം സിപിഎമ്മിന് നഷ്‌ടമായിരുന്നു. ഈ തോൽവിയുടെ ക്ഷീണം മാറ്റാനായി തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു തരംഗത്തിന് തന്നെ തൃക്കരിപ്പൂർ സാക്ഷ്യം വഹിച്ചു.
മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനവും പൂർത്തിയാക്കിയ എം രാജഗോപാലൻ ഇപ്പോൾ വാഹന പര്യടനത്തിലാണ്. പ്രചാരണത്തിന് നേതൃത്വം വഹിക്കാൻ യെച്ചൂരി തന്നെ നേരിട്ടെത്തിയത് ആവേശമായി. കേരളത്തിലെ ആദ്യ പര്യടനത്തിനെത്തിയ യെച്ചൂരി രാജഗോപാലന് വേണ്ടി വോട്ടഭ്യർഥിച്ചു.
അതേസമയം, യുഡിഎഫിൽ ജോസഫ് ഗ്രൂപ്പിനാണ് ഇത്തവണ തൃക്കരിപ്പൂർ മണ്ഡലം. കെഎം മാണിയുടെ മരുമകൻ എംപി ജോസഫാണ് സ്‌ഥാനാർഥി. എൻഡിഎക്കായി ബിജെപി സ്‌ഥാനാർഥി ടിവി ഷിബിനാണ് കളത്തിലിറങ്ങുന്നത്.
Also Read: വിജിലൻസ് നടത്തുന്നത് രാഷ്‌ട്രീയക്കളി; കെഎം ഷാജി