ന്യൂഡെല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മമതാ ബാനര്‍ജി. രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനം ചൂണ്ടികാട്ടിയായിരുന്നു വിമര്‍ശനം. വിദേശത്ത് നിന്ന് ആര്‍ക്കും ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് മമത ബാനര്‍ജി പറഞ്ഞു. മുംബൈയില്‍ സിവില്‍ സൊസൈറ്റി അംഗങ്ങളോട് സംസാരിക്കവേയാണ് മമതയുടെ വിമർശനം.
”ഒരാള്‍ ഒന്നും ചെയ്യാതെ പകുതി സമയം വിദേശത്ത് കഴിയുന്നു എങ്കിൽ പിന്നെ എങ്ങനെ രാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിക്കും? രാഷ്‌ട്രീയത്തിനായി നിരന്തരമായ പരിശ്രമം ഉണ്ടായിരിക്കണം,” മമത ബാനര്‍ജി പറഞ്ഞു.
ഇന്ത്യന്‍ ഭരണ വ്യവസ്‌ഥയില്‍ പ്രതിപക്ഷ ഐക്യം മാത്രം നമ്മളെ സഹായിക്കില്ല. ഞാന്‍ എന്തിനാണ് ഇത്രയധികം യാത്ര ചെയ്യുന്നത്? ആരാണ് ബംഗാള്‍ വിട്ട് എല്ലായിടത്തും ചുറ്റിക്കറങ്ങാന്‍ ആഗ്രഹിക്കുന്നത്? ഫെഡറല്‍ ഘടന ശക്‌തമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ പ്രാദേശിക പാര്‍ട്ടികളും ഒന്നിച്ചാല്‍ ബിജെപിയെ പരാജയപ്പെടുത്തുക വളരെ എളുപ്പമുള്ള കാര്യമാണ്; മമത കൂട്ടിച്ചേർത്തു.
ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തെ നയിക്കാന്‍ തനിക്ക് കഴിയുമോ എന്ന ചോദ്യത്തിന് താനൊരു ചെറിയ തൊഴിലാളിയാണെന്നും അങ്ങനെ തുടരാനാണ് താല്‍പ്പര്യമെന്നും മമത ബാനര്‍ജി പറഞ്ഞു. അതേസമയം മമത ബാനര്‍ജിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
രാഹുല്‍ ജിയെ എവിടെയും കാണാനില്ലെന്ന മമത ബാനര്‍ജിയുടെ ആരോപണം തെറ്റാണ്. കോണ്‍ഗ്രസ് എല്ലാ വിഷയങ്ങള്‍ക്കെതിരെയും പ്രതിഷേധിക്കുന്നുണ്ട്. ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്നാല്‍ ചിലര്‍ ആ പാര്‍ട്ടിയെ മാത്രമാണ് സഹായിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പ്രതിപക്ഷ ഐക്യം കാണിക്കേണ്ട സമയമാണിത് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ ട്വീറ്റ്.
Read also: ബാബറിന് മുൻപ് ഇന്ത്യയിൽ എല്ലാവരും ഹിന്ദുക്കൾ; ഹിമന്ത ബിശ്വ ശർമ