കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. മാനിപുരം കുന്നത്ത് വീട്ടിൽ മുഹമ്മദ് അർഷാദ് (20) ആണ് അറസ്‌റ്റിലായത്. ഒരു ലക്ഷം രൂപ വിലമതിക്കുന്ന 5,470 മില്ലിഗ്രാം മയക്കുമരുന്നാണ് ഇയാളിൽ നിന്നും എക്‌സൈസ് പിടികൂടിയത്. വെള്ളിയാഴ്‌ച രാവിലെ പത്തോടെ ശാരദ മന്ദിരത്തിന് അടുത്തുനിന്ന് ഫറോക്ക് എക്‌സൈസ് റേഞ്ചും എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്‌തമായി നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്.
വാഹന പരിശോധനക്കിടെ കാറിലെത്തിയ അർഷാദ് വാഹനം നിർത്താതെ പോകുകയായിരുന്നു. തുടർന്ന് എക്‌സൈസ് സംഘം വാഹനം പിന്തുടർന്ന് ഇയാളെ പിടികൂടി പരിശോധിച്ചപ്പോഴാണ് അർഷാദിന്റെ ജീൻസിന്റെ കീശയിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്.
ബെംഗളൂരുവിൽ നിന്നെത്തിക്കുന്ന മയക്കുമരുന്ന് താമരശ്ശേരി, കുന്ദമംഗലം, കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര എന്നീ ഭാഗങ്ങളിൽ വിൽപ്പന നടത്തുക്കാനുള്ളതാണെന്ന് പ്രതി മൊഴി നൽകിയതായി എക്‌സൈസ് ഉദ്യോഗസ്‌ഥർ അറിയിച്ചു. പ്രതി സഞ്ചരിച്ച കാറും ഉദ്യോഗസ്‌ഥർ കസ്‌റ്റഡിയിലെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. എക്‌സൈസ് ഇൻസ്‌പെക്‌ടർ കെ സതീശൻ, ഐബി ഇൻസ്‌പെക്‌ടർ എ പ്രജിത്ത്, പ്രിവന്റിവ് ഓഫീസർ എം അബ്‌ദുൽ ഗഫൂർ, ഫറോക്ക് റേഞ്ച് പ്രിവന്റിവ് ഓഫീസർ പി അനിൽദത്ത് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എൻ ശ്രീശാന്ത്, ടികെ രാഗേഷ്, എ സവീഷ്, എം റെജി, എൻ മഞ്‌ജുള, പി സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read also: തൃശൂർ പൂരം; ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും