തൃശൂർ: ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ കോലം ആഴക്കടലിൽ മുക്കി യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് കയ്‌പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അഴീക്കോട് ജെട്ടിയിൽ നിന്നും ഇരുപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ബോട്ടിൽ കടലിറങ്ങിയത്.
ആഴക്കടലിലെ കേരളത്തിന്റെ മൽസ്യസമ്പത്ത് അമേരിക്കൻ കുത്തകകൾക്ക് തീറെഴുതി നൽകിയെന്ന ആരോപണം ഉന്നയിച്ചാണ് ഫിഷറീസ് മന്ത്രിയുടെ കോലം കടലിൽ മുക്കി യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി ശോഭ സുബിൻ, നിയോജക മണ്ഡലം പ്രസിഡണ്ട് മനാഫ് എറിയാട് എന്നിവരാണ് മന്ത്രിയുടെ കോലം കടലിൽ താഴ്ത്തിയത്.
അതേസമയം, ആഴക്കടൽ മത്സ്യബന്ധന കരാറിൽ ഇഎംസിസി പ്രതിനിധികളുടെ നിലപാട് ദുരൂഹമെന്നാണ് മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചത്. ഇപ്പോൾ നടക്കുന്നത് ഇഎംസിസി പ്രതിനിധികളും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഗൂഢാലോചനയാണ്. പ്രതിപക്ഷ നേതാവുമായി ചേർന്ന് ഇഎംസിസി കമ്പനി പ്രതിനിധികൾ കള്ളക്കഥകൾ മെനയുന്നുവെന്നും മന്ത്രി ആരോപിച്ചു.
സംഭവം വിവാദമായതോടെ ആഴക്കടൽ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട് യുഎസ് കമ്പനിയായ ഇഎംസിസിയുമായി ഉണ്ടാക്കിയ ധാരണാപത്രം സർക്കാർ റദ്ദാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് നടപടി. ധാരണാപത്രത്തിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളും പരിശോധിക്കും. ആഭ്യന്തര സെക്രട്ടറി ടികെ ജോസിനാണ് അന്വേഷണ ചുമതല.
Read Also: ലോക്‌സഭാ എംപി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ