കരമന : തിരുവനന്തപുരം ജില്ലയിലെ കരമനയിൽ സ്വകാര്യ അപ്പാർട്മെന്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് 4 പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. 2 സ്‌ത്രീകൾ ഉൾപ്പടെയാണ് 4 പേരെ കരമന പോലീസ് കസ്‌റ്റഡിയിലെടുത്തത്. വലിയശാല മൈലാടിക്കടവ് പാലത്തിനു സമീപം തുണ്ടിൽ വീട്ടിൽ വൈശാഖ്(34) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.
ശനിയാഴ്‌ച രാത്രിയോടെയാണ് സംഭവം നടന്നത്. പെൺവാണിഭം നടക്കുന്നതായി ആരോപിച്ച് അപ്പാർട്മെന്റിൽ എത്തി ബഹളം വച്ച വൈശാഖിനെ പ്രതികൾ സംഘം ചേർന്നു ആക്രമിക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും സ്‌ക്രൂ ഡ്രൈവർ പോലുള്ള ആയുധം കൊണ്ട് ക്രൂരമായി കുത്തി മുറിവേൽപിച്ച ശേഷം ബാൽക്കണിയിലേക്കു തള്ളിയിടുകയായിരുന്നു എന്ന് പോലീസ് വ്യക്‌തമാക്കി.
തുടർന്ന് ഞായറാഴ്‌ച രാവിലെയോടെ അപ്പാർട്മെന്റിൽ എത്തിയ മാനേജരാണ് മൃതദേഹം ആദ്യം കണ്ടത്. നിലവിൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. 70ഓളം മുറിവുകളാണ് യുവാവിന്റെ ശരീരത്തിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവ സമയത്ത് അപ്പാർട്മെന്റിൽ 2 സ്‌ത്രീകൾ അടക്കം 4 പേർ ഉണ്ടായിരുന്നതായി കണ്ടെത്തിയത്. പ്രതികളെ നിലവിൽ ചോദ്യം ചെയ്‌തു വരികയാണെന്നും, ഇന്ന് രാവിലെയോടെ അറസ്‌റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്‌തമാക്കി.
Read also : പ്രസ്‌ക്ളബ്ബിൽ മുഹമ്മദ് നബിയെ അവഹേളിച്ചു; നരസിംഗാനന്ദ് സ്വാമിക്കെതിരെ കേസ്