കോഴിക്കോട്: കാരാട്ട് ഫൈസലിനെതിരെ പാർട്ടി സ്‌ഥാനാർഥിക്ക് പൂജ്യം വോട്ട് ലഭിച്ച കൊടുവള്ളിയിലെ സിപിഎം ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു. കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റാണ് തീരുമാനം എടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്‌ഥാനാർഥിക്ക് ഒരു വോട്ടു പോലും നേടാൻ സാധിക്കാത്തതിനെ തുടർന്നാണ് നടപടി.
തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യം കാരാട്ട് ഫൈസലിനെയാണ് സിപിഎം സ്‌ഥാനാർഥി ആയി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് സ്വർണക്കടത്തു കേസിൽ ആരോപണം ഉയർന്നതിനെ തുടർന്ന് എൽഡിഎഫ് സ്‌ഥാനാർഥിത്വം നിഷേധിച്ചതോടെ കാരാട്ട് ഫൈസൽ സ്വതന്ത്രനായി മൽസരിക്കുകയായിരുന്നു. ഫൈസലിന് പകരം ഐഎൻഎൽ നേതാവും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ഒപി റഷീദ് 15ആം ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കുക ആയിരുന്നു.
എന്നാൽ, 73 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കാരാട്ട് ഫൈസൽ വിജയിച്ചു. യുഡിഎഫ് സ്‌ഥാനാർഥി കെകെ ഖാദറിന് 495 വോട്ടും ലഭിച്ചു. ഫൈസലിന്റെ അപരനായി മൽസരിച്ച കെ ഫൈസലിന് പോലും ഏഴ് വോട്ട് കിട്ടിയപ്പോൾ എൽഡിഎഫ് സ്‌ഥാനാർഥി ഒപി റഷീദിന് ‘പൂജ്യം’ വോട്ടാണ് ലഭിച്ചത്.
ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി മോഹനനന്‍ മാസ്‌റ്റർ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ജില്ലാ സെക്രട്ടേറിയേറ്റ് ചേരുകയും തീരുമാനം ഇന്ന് ജില്ലാ കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. സ്‌ഥാനാർഥിയായ റഷീദിന് മറ്റൊരു വാര്‍ഡിലായിരുന്നു വോട്ട്. എന്നാല്‍ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയോ പ്രവര്‍ത്തകരോ വോട്ട് ചെയ്‌തില്ല എന്നത് സിപിഎമ്മിന്റെ സംഘടനാ തീരുമാനത്തെ വെല്ലുവിളിക്കുന്നതാണ് എന്നാണ് പൊതു വിലയിരുത്തൽ.
National News: ബംഗാളിൽ അധികാര വടംവലി തുടരുന്നു; ചീഫ് സെക്രട്ടറിയും ഡിജിപിയും ഡെൽഹിയിലേക്ക്