അഹമ്മദാബാദ്: ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിഡസ് കാഡിലയുടെ കോവിഡ് വാക്‌സിൻ സിക്കോവ്-ഡി (ZyCoV-D)ക്ക് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഉടൻ ലഭിച്ചേക്കും. സിക്കോവ്-ഡിയുടെ അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരത്തിനായി സിഡസ് കാഡില ഈ മാസം ഇന്ത്യയിൽ അപേക്ഷ സമർപ്പിക്കുമെന്ന് ദേശിയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഈ മാസം തന്നെ അനുമതി ലഭിച്ചേക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
അനുമതി ലഭിച്ചാൽ ഇന്ത്യയിൽ ഉപയോഗത്തിന് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്‌സിനാകും കാഡിലയുടേത്. പ്രതിമാസം ഒരു കോടി ഡോസ് വാക്‌സിൻ ഉൽപാദിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വാക്‌സിൻ ഉൽപാദനം പ്രതിമാസം 3-4 കോടി ഡോസായി ഉയർത്തുന്നതിനായി മറ്റു രണ്ട് നിർമാണ കമ്പനികളുമായി ചർച്ചകളും നടത്തുന്നുണ്ട്.
കോവിഷീൽഡിനും കൊവാക്‌സിനും പിന്നാലെ 5 വാക്‌സിനുകൾക്ക് ഈ വർഷം തന്നെ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സ്‌പുട്‌നിക് വി വാക്‌സിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ജോൺസൺ ആൻഡ് ജോൺസൺ, നൊവാക്‌സ്, സിഡസ് കാഡില, ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നൽകുന്ന വാക്‌സിൻ എന്നിവയാണ് ഇന്ത്യയിൽ അനുമതിക്കായി കാത്തുനിൽക്കുന്ന മറ്റു വാക്‌സിനുകൾ.
Read also: കോവിഡ് സഹായം; യുകെയിൽ നിന്നുള്ള കാർഗോ വിമാനം നാളെ ഇന്ത്യയിലെത്തും