തിരുവനന്തപുരം: സംസ്‌ഥാനത്തെ 10, പ്ളസ് ടു ക്ളാസുകൾ ജനുവരിയിൽ തുടങ്ങിയേക്കും. ജനുവരിയിൽ സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ സ്‌കൂൾ തലത്തിൽ തയാറാക്കാൻ ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിസംബർ 17 മുതൽ സ്‌കൂളുകളിൽ ഹാജരാകാൻ ആവശ്യപ്പെട്ട പത്താം ക്ളാസ് അധ്യാപകരും പ്ളസ് ടു അധ്യാപകരും ചേർന്നാണ് ഇതിനുള്ള പദ്ധതി തയ്യാറാക്കേണ്ടത്. ഒരേ സമയം ക്ളാസിൽ ഹാജരാകേണ്ട വിദ്യാർഥികളുടെ എണ്ണം, അധ്യാപകരുടെ എണ്ണം, ലാബ് സൗകര്യങ്ങൾ, വിദ്യാർഥികളെ ഇതുസംബന്ധിച്ച വിവരം അറിയിക്കൽ, രക്ഷിതാക്കളുടെ അനുമതി വാങ്ങൽ, സ്‌കൂളിൽ ഏർപ്പെടുത്തേണ്ട മറ്റു ക്രമീകരണങ്ങൾ തുടങ്ങിയവ അധ്യാപകർ തയാറാക്കുന്ന പ്ളാനിൽ ഉൾപ്പെടുത്തണം.
ജനുവരി ആദ്യം മുതൽ തന്നെ വിദ്യാർഥികളെ സ്‌കൂളുകളിൽ എത്തിക്കാനുള്ള സാധ്യതകളാണ് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നത്. വിക്‌ടേർസ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ളാസുകൾ വിദ്യാർഥികൾക്ക് എത്രത്തോളം സഹായകരമായിരുന്നുവെന്നും എത്രത്തോളം ക്ളാസുകൾ കുട്ടികൾ ഗ്രഹിച്ചുവെന്നും അറിയാനുള്ള പരിശോധന വിദ്യാർഥികൾ സ്‌കൂളുകളിലേക്ക് എത്തുന്ന മുറക്ക് നടത്തും.
ഏപ്രിലിനകം എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ നടത്താനും സർക്കാർ ആലോചിക്കുന്നുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ ബോർഡുകളുടെയും മറ്റു സ്‌റ്റേറ്റ് ബോർഡുകളുടെയും തീരുമാനം കൂടി പരിഗണിച്ചാകും ഇതിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഡിസംബർ 2 ന് സംസ്‌ഥാനങ്ങളുമായി വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ കാര്യത്തിൽ കൂടിയാലോചന നടത്തുന്നുണ്ട്. ഇതുകൂടി പരിഗണിച്ചാകും സംസ്‌ഥാന സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള കോവിഡ് സാഹചര്യങ്ങളും അന്തിമ തീരുമാനത്തിൽ നിർണായകമാകും എന്നാണ് വിലയിരുത്തുന്നത്.
Read also: കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി