മംഗളൂരു: സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ 100 കുപ്പി മദ്യം പിടികൂടി. ടിക്കറ്റ് ബുക്കിങ് കൗണ്ടർ പരിസരത്ത് നിന്നാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടിയത്. റെയിൽവേ സുരക്ഷാ സേന (ആർ.പി.എഫ്.) അധികൃതർ പിടിച്ചെടുത്ത മദ്യത്തിന് 19,803 രൂപ വില വരും.
ട്രെയിനിൽ കേരളത്തിലേക്ക് കടത്താനായി മദ്യം സൂക്ഷിച്ചതാണെന്നാണ് കരുതുന്നത്. വ്യാഴാഴ്‌ച വൈകിട്ടാണ് റെയിൽവേ സ്‌റ്റേഷന് സമീപത്തെ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ മദ്യം കണ്ടെത്തിയത്. ആർപിഎഫ്. ഇൻസ്‌പെക്‌ടർ മനോജ് കുമാറിന്റെ നിർദ്ദേശപ്രകാരം ടിക്കറ്റ് കൗണ്ടർ കെട്ടിടത്തിൽ പരിശോധന നടത്തിയ എസ്‌ഐ എൻകെ ശശി, കോൺസ്‌റ്റബിൾമാരായ ഇ സുരേഷ് കുമാർ, ടി പ്രകാശ് ബാബു, കെ പ്രബീഷ്, ടിപി പ്രമോദ് എന്നിവരാണ് മദ്യം ഒളിപ്പിച്ച ബാഗ് കണ്ടെത്തിയത്.
ബാഗ് കണ്ടെത്തുമ്പോൾ ടിക്കറ്റെടുക്കാനും മറ്റുമായി ഒട്ടേറെ പേർ സ്‌ഥലത്തുണ്ടായിരുന്നു. ബാഗിന്റെ ഉടമസ്‌ഥനെ കണ്ടെത്താനായില്ല. പിടിച്ചെടുത്ത മദ്യം എക്‌സൈസ് വകുപ്പിന് കൈമാറി.
Also Read: ബജറ്റ് നിരാശാജനകം, സാമ്പത്തിക പാക്കേജ് തട്ടിപ്പ്; കെ സുരേന്ദ്രൻ