തിരുവനന്തപുരം: യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരുന്നതിന് മുഖ്യമന്ത്രി നേരിട്ട് ഇടപെടല്‍ നടത്തുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. 12 മലയാളികൾ ഇന്ന് ചെന്നൈ വഴി വരും. വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ പൂർത്തിയായി. ക്രമീകരണങ്ങൾ ജില്ലാ കളക്‌ടർമാർക്ക് നൽകിയതായും ശിവന്‍കുട്ടി അറിയിച്ചു.
നയതന്ത്ര വിദഗ്‌ധന്‍ വേണു രാജാമണിയുടെ ഇടപെടല്‍ വലുതാണ്. വിദ്യാർഥികൾ ഉൾപ്പടെ മുഴുവൻ മലയാളികളെയും എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ശിവന്‍കുട്ടി പറഞ്ഞു. യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർഥി സ്വാതി രാജിന്റെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം, യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നാം വിമാനം ഹംഗറിയിൽ നിന്നും ഡെൽഹിയിലേക്ക് പുറപ്പെട്ടു. ഓപ്പറേഷൻ ഗംഗ ദൗത്യത്തിന്റെ ഭാഗമായാണ് യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത്. ഇതുവരെ 2 വിമാനങ്ങളിലായി 459 ഇന്ത്യക്കാരെയാണ് യുക്രൈനിൽ നിന്നും തിരികെ എത്തിച്ചത്. ഇവരിൽ 58 മലയാളികളും ഉൾപ്പെടുന്നുണ്ട്.
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന രക്ഷാദൗത്യത്തിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്കയുടെ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 1800 425 3939 എന്ന നമ്പറില്‍ യാത്രക്കാര്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്.
കൂടാതെ മുംബൈയിലും, ഡെൽഹിയിലും മടങ്ങിയെത്തിയ ആളുകൾക്കും സഹായത്തിനായി നോർക്കയുമായി ബന്ധപ്പെടാം. ഇന്ത്യയിലെത്തുന്ന വിദ്യാര്‍ഥികളെ സ്വീകരിച്ച് നാട്ടിലേയ്‌ക്കുള്ള യാത്ര സുഗമമാക്കാന്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്‌ഥരും നടപടികള്‍ സ്വീകരിക്കും.
Most Read: വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം