പാലക്കാട്: ജില്ലയിൽ കാറിൽ കടത്താൻ ശ്രമിച്ച 190 കിലോഗ്രാം കഞ്ചാവും, 300 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട നിലയിലാണ് ലഹരി വസ്‌തുക്കൾ അടങ്ങിയ കാർ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ, മലപ്പുറം ഇന്റലിജൻസും മണ്ണാർക്കാട് സർക്കിൾ ആൻഡ് റെയിഞ്ച് പാർട്ടിയും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് മണ്ണാർക്കാട് തച്ചനാട്ടുകര പാലോട് നിന്ന് ലഹരിവസ്‌തുക്കൾ കണ്ടെത്തിയത്.
സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. തച്ചനാട്ടുകര പാലോട് ഷിബു, പാലോട് സ്വദേശി അബ്‌ദുൾ സലിം എന്നിവർക്കെതിരെയാണ് കേസെടുത്തത്. കാറിൽ ചെറിയ പാക്കറ്റുകളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതിന് ഏകദേശം 45 ലക്ഷം രൂപ വില വരുമെന്നും, ഹാഷിഷ് ഓയിലിന് ഏകദേശം 20 ലക്ഷം രൂപ വിലവരുമെന്നും എക്‌സൈസ് സംഘം വ്യക്‌തമാക്കി.
സംഘത്തിൽ ഉൾപ്പെട്ടതെന്ന് കരുതുന്ന തച്ചനാട്ടുകര സ്വദേശിയായ യുവാവിന്റെ വീട്ടിൽ നിന്നാണ് 300 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയത്. പ്രതികളെ തിരിച്ചറിഞ്ഞതായും, ഇവരെ ഉടൻ തന്നെ അറസ്‌റ്റ് ചെയ്യുമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also: നടൻ ജോജുവിന്റെ കാർ തകർത്ത യൂത്ത് കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ