മുംബൈ: മഹാരാഷ്‌ട്രയിൽ കോവിഡിന്റെ ഡെൽറ്റ പ്ളസ് വകഭേദം റിപ്പോർട് ചെയ്‌തത് 21 പേർക്ക്. സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപെ അറിയിച്ചതാണ് ഇക്കാര്യം. ഡെൽറ്റ പ്ളസ് വകഭേദം കണ്ടെത്തിയവരുടെ സമ്പർക്കവും യാത്ര ചരിത്രവും പരിശോധിക്കുകയാണെന്ന് സംസ്ഥാനം അറിയിച്ചു.
‘മഹാരാഷ്‌ട്രയിൽ ഡെൽറ്റ പ്ളസ് വകഭേദം കണ്ടെത്തുന്നതിനായി എല്ലാ ജില്ലയിൽ നിന്നും 100 സാമ്പിളുകൾ വീതം ശേഖരിച്ചു. മേയ് 15 വരെ 7500 സാമ്പിളുകളാണ് ശേഖരിച്ചത്. ഇവയിൽ 21 സാമ്പിളുകളിൽ ഡെൽറ്റ പ്ളസ് വകഭേദം കണ്ടെത്തി’ -മന്ത്രി പറഞ്ഞു. രത്നഗിരിയിൽ ഒമ്പതു കേസുകളും ജാൽഗണിൽ ഏഴെണ്ണവും മുംബൈയിൽ രണ്ടും പാൽഗറിലും സിന്ധുദർഗിലും താനെയിലും ഒന്നുവീതവും കേസുകളാണ് റിപ്പോർട് ചെയ്‌തത്.
കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിൽ വന്നിട്ടുള്ള സുപ്രധാന ജനിതക മാറ്റമാണ് ഡെൽറ്റ പ്ളസ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാൻ ശേഷിയുള്ളവയാണ് ഡെൽറ്റ പ്ളസ് വകഭേദം. ഇന്ത്യയിലാണ് ആദ്യമായി ഡെൽറ്റ വകഭേദം കണ്ടെത്തിയത്. പിന്നീട് മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഡെൽറ്റ വകഭേദത്തിന് പിന്നാലെ ഡെൽറ്റ പ്ളസ് വകഭേദവും റിപ്പോർട് ചെയ്യുകയായിരുന്നു.
മാർച്ചിലാണ് ആദ്യമായി ഡെൽറ്റ പ്ളസ് വകഭേദം റിപ്പോർട് ചെയ്യുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഡെൽറ്റ പ്ളസ് വകഭേദം രാജ്യത്ത് ആശങ്ക സൃഷ്‌ടിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
Kerala News: മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും