ഹൈദരാബാദ്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്‌തി പ്രാപിച്ചതോടെ ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര, കർണാടക എന്നിവിടങ്ങളിലായി ഇതുവരെ 35 പേരാണ് കനത്ത മഴയെ തുടർന്ന് ഉണ്ടായ വിവിധ അപകടങ്ങളിൽ പെട്ട് മരിച്ചത്.
മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത് ഹൈദരാബാദിലാണ്. തുടർച്ചയായി പെയ്‌ത കനത്ത മഴയിൽ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നിരവധി വീടുകളിൽ വെള്ളം കയറി. വാഹനങ്ങൾ ഒലിച്ചു പോയി. 19 പേരാണ് ഹൈദരാബാദിൽ മാത്രം മരിച്ചത്. കർണാടകയിൽ 10 മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.
Also Read: വായുമലിനീകരണം; ഡെൽഹിയിൽ ജനറേറ്ററുകൾ നിരോധിച്ചു
മഴ ഏറ്റവും കൂടുതൽ നാശം വിതച്ച തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ സംസാരിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് സാധ്യമായ എല്ലാ പിന്തുണയും സഹായവും നൽകുമെന്ന് പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് ഉറപ്പു നൽകി.