കവരത്തി : ലക്ഷദ്വീപിൽ കളക്‌ടർ അസ്‌കർ അലിയുടെ കോലം കത്തിച്ചതിന് അറസ്‌റ്റിലായ 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്‌തു. 7 ദിവസത്തേക്കാണ് ഇവരെ റിമാൻഡ് ചെയ്‌തത്. കിൽത്താൻ ദ്വീപ് ബ്ളോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി റഹ്‌മത്തുല്ലയടക്കം 12 പ്രവർത്തകരാണ് റിമാൻഡിലായത്. കിൽത്താൻ ദ്വീപിൽ കളക്‌ടർ അസ്‌കർ അലിയുടെ കോലം കത്തിച്ചതിനും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനുമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികളെ ന്യായീകരിച്ച് വാർത്താ സമ്മേളനം നടത്തിയതിന് എതിരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്‌ടർ അസ്‌കർ അലിയുടെ കോലം കത്തിച്ചത്. തുടർന്ന് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും, കളക്‌ടറുടെ കോലം കത്തിച്ചതിനും എതിരെ 12 പ്രവർത്തകരെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ക്രിമിനൽ ഗൂഢാലോചന, മാനഹാനി, നിയമ വിരുദ്ധമായി ഒത്തുകൂടൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.
ലക്ഷദ്വീപിൽ ഏർപ്പെടുത്തുന്ന ഭരണ പരിഷ്‌കാരങ്ങൾ ദ്വീപ് നിവാസികളുടെ നൻമയ്‌ക്കാണ് എന്നായിരുന്നു എറണാകുളം പ്രസ് ക്ളബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കളക്‌ടർ എസ് അസ്‌കർ അലി പറഞ്ഞത്. ദ്വീപ് ജനതയുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികളാണ് ഏർപ്പെടുത്തുന്നത്. മറിച്ച് കേൾക്കുന്ന വാർത്തകൾ വ്യാജമാണെന്നും കളക്‌ടർ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ലക്ഷദ്വീപിൽ അരങ്ങേറുന്നുണ്ട്. അഡ്‌മിനിസ്ട്രേറ്ററുടെ നിയമ പരിഷ്‌കാരങ്ങളെ പിന്തുണച്ചുകൊണ്ടുള്ള കളക്‌ടറുടെ വാർത്താ സമ്മേളനത്തിനെതിരെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും രംഗത്തെത്തിയിരുന്നു.
Read also : കുറയാതെ കോവിഡ്; തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ജൂൺ 7 വരെ നീട്ടി