പനജി : ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 8 കോവിഡ് രോഗികൾ കൂടി മരിച്ചതായി റിപ്പോർട്. ഇതോടെ ഈ ആഴ്‌ച മാത്രം സംസ്‌ഥാനത്ത് ഓക്‌സിജൻ ലഭിക്കാതെ മരിച്ചവരുടെ എണ്ണം 83 ആയി ഉയർന്നു. ഇതിൽ കൂടുതൽ രോഗികളും മരണപ്പെട്ടത് പുലർച്ചെ 2 മണി മുതൽ 6 മണി വരെയുള്ള സമയത്താണെന്നാണ് റിപ്പോർടുകൾ വ്യക്‌തമാക്കുന്നത്.
കോവിഡ് മൂലമാണ് രോഗികൾ മരിച്ചതെന്നും ഓക്‌സിജൻ ലഭിക്കാഞ്ഞതല്ല കാരണമെന്നും ചൂണ്ടിക്കാട്ടി ഡോക്‌ടർമാർ രംഗത്ത് വന്നിരുന്നു. എന്നാൽ ഓക്‌സിജൻ വിതരണത്തിൽ രാത്രിയിൽ തടസം നേരിട്ടിരുന്നെന്ന് നഴ്‌സുമാരും, മരിച്ച രോഗികളുടെ ബന്ധുക്കളും വ്യക്‌തമാക്കി. 20,000 കിലോ ലിറ്ററിന്റെ പുതിയ ഓക്‌സിജൻ ടാങ്ക് ഗോവ മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം സ്‌ഥാപിച്ചിരുന്നു. ഇതോടെ ഓക്‌സിജൻ ക്ഷാമം പരിഹരിക്കപ്പെട്ടുവെന്നാണ് ആരോഗ്യമന്ത്രി വിശ്വജിത് റാണെ വ്യക്‌തമാക്കിയത്.
അതേസമയം തന്നെ സംസ്‌ഥാനത്ത് നിലവിൽ നേരിടുന്ന ഓക്‌സിജൻ ക്ഷാമത്തിന് കാരണം രാഷ്‌ട്രീയ വടംവലിയാണെന്നും ആരോപണം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58 കോവിഡ് രോഗികളാണ് ഗോവയിൽ മരണപ്പെട്ടത്. ഇവരിൽ 33 പേരും മരിച്ചത് ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. കൂടാതെ സംസ്‌ഥാനത്തെ നിലവിലത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 42 ശതമാനമായി ഉയർന്ന് നിൽക്കുകയാണ്.
Read also : കരിഞ്ചന്തയിൽ റെംഡെസിവിര്‍ വിൽപന; 24 പേർ അറസ്‌റ്റിൽ