തിരുവനന്തപുരം: വിദേശത്ത് ജോലി ചെയ്യുന്ന ആളുകളുടെ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഡ് വാക്സിനുകളിൽ കോവിഷീൽഡ് മാത്രമാണ് വിദേശത്ത് അനുവദിച്ചിട്ടുള്ളത്. ഇത് വിദേശത്ത് ജോലി ചെയ്യുന്ന ആളുകൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ വിഷയത്തിൽ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് കേന്ദ്രം വേണ്ട നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഷീൽഡിന്റെ ആദ്യ ഡോസ് എടുത്ത് 84 ദിവസങ്ങൾക്ക് ശേഷം മാത്രമേ 2ആം ഡോസ് നൽകാവൂ എന്നാണ് ഇപ്പോഴത്തെ നിലപാട്. എന്നാൽ 84 ദിവസത്തിനുള്ളിൽ വിദേശത്ത് ജോലി ചെയ്യുന്ന ആൾ തിരിച്ച് പോവുകയാണെങ്കിൽ അയാൾക്ക് രണ്ടാം ഡോസ് എടുക്കാൻ കഴിയില്ല. രണ്ടാമത്തെ ഡോസ് എടുത്ത ശേഷം തിരികെ പോയാൽ 84 ദിവസത്തിനുള്ളിൽ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന നിബന്ധന ഉണ്ടെങ്കിൽ ജോലി നഷ്ടപ്പെടുകയും ചെയ്യും.
ഇക്കാര്യത്തിൽ ഉടൻ തന്നെ പരിഹാരം കണ്ടില്ലെങ്കിൽ വിദേശത്ത് ജോലി ചെയ്യുന്ന നിരവധി ആളുകളെ ഇത് പ്രതികൂലമായി ബാധിക്കും. അതിനാൽ ഈ സാഹചര്യത്തിൽ 84 ദിവസം എന്നത് എങ്ങനെ ഇളവ് ചെയ്യാമെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ തന്നെ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also : പട്ടേലിന്റെ നിയമ പരിഷ്കരണങ്ങൾ; അധികാര ദുർവിനിയോഗമെന്ന് എംകെ രാഘവൻ; രാഷ്ട്രപതിക്ക് കത്ത്