
മലപ്പുറം: സാംസ്കാരിക അധിനിവേശത്തിനെതിരെ ജാഗ്രത്താവുക എന്ന മുദ്രാവാഖ്യത്തിൽ എസ്വൈഎസ് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി രാഷ്ട്രപതിക്ക് രണ്ട് ലക്ഷം ഇമെയില്‍ സന്ദേശമയക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ‘ഇമെയിൽ’ സമരമുറ സംഘടിപ്പിക്കുന്നത്.
ലക്ഷദ്വീപ് വിഷയത്തില്‍ അടിയന്തിരമായി ഇടപെടുക, അഡ്മിനിസ്ട്രേറ്ററെ തിരിച്ച് വിളിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഇമെയിലുകൾ പോകുക. എപി വിഭാഗം സുന്നി സംഘടനകളായ കേരള മുസ്ലിം ജമാഅത്ത്, എസ്വൈഎസ്, എസ്എസ്എഫ് പ്രവര്‍ത്തകരാണ് ഇന്നും നാളെയുമായി രാഷ്ട്രപതിക്ക് രണ്ട് ലക്ഷം ഇ-മെയില്‍ സന്ദേശമയക്കുന്നത്. സംസ്ഥാനതല ഉൽഘാടനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിർവഹിച്ചു.
‘ഐക്യരാഷ്ട്ര സഭ ഏറ്റവും കുറ്റകൃത്യങ്ങള്‍ കുറഞ്ഞ നാടെന്ന് വിശേഷിപ്പിച്ച ലക്ഷദ്വീപില്‍ സമാധാന ജീവിതം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഭരണകൂടം പിൻമാറണമെന്നും നിലവിലെ അഡ്മിനിസ്ട്രേറ്ററെ തിരിച്ച് വിളിച്ച് സമാധാനം പുനസ്ഥാപിക്കണമെന്നും‘ ഖലീല്‍ അല്‍ ബുഖാരി ആവശ്യപ്പെട്ടു.
കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറി പിഎം മുസ്തഫ കോഡൂര്‍, എസ്വൈഎസ് ജില്ലാ സെക്രട്ടറി പിപി മുജീബുറഹ്മാൻ വടക്കേമണ്ണ എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിന് കീഴില്‍ ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഇന്ന് (ശനി) കേരളത്തിലെ 14 ജില്ലകളിലും നീലഗിരിയിലും പ്രതിഷേധ സംഗമങ്ങള്‍ നടക്കും; പത്രകുറിപ്പിൽ പറഞ്ഞു.
Most Read: പതഞ്ജലി കടുകെണ്ണയിൽ മായമുണ്ടെന്ന് കണ്ടെത്തൽ; ബാബ രാംദേവിന്റെ ഫാക്ടറി പൂട്ടിച്ചു






































