മലപ്പുറം: സംസ്‌ഥാനത്തെ ന്യൂനപക്ഷ പദ്ധതികളിൽ 80:20 അനുപാതം നിശ്‌ചയിച്ചത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ പികെ കുഞ്ഞാലിക്കുട്ടി. പാലോളി കമ്മിറ്റി ചെയ്‌ത അബദ്ധമാണ് ഇപ്പോൾ ചർച്ചക്ക് വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അനുപാതം നിശ്‌ചയിച്ചത് യുഡിഎഫിന്റെ കാലത്താണെന്ന വാദം ശരിയല്ല. ഉത്തരവ് ഇറക്കിയത് 2011ൽ വിഎസ് അച്യുതാനന്ദൻ സര്‍ക്കാരിന്റെ കാലത്താണ്. 80:20 എന്ന സ്‌കീം അന്നത്തെ സർക്കാരിന് പറ്റിയ അബദ്ധമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തും ഇത് ചർച്ചയായിരുന്നു. 80:20 യുഡിഎഫിന്റെ പണിയാണെന്ന പ്രചാരണം നടത്തി പഴി മുഴുവൻ തങ്ങളുടെ തലയിലിട്ടെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
ഇനി എന്ത് ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കണം. മുസ്‍ലിം ന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്‌ഥ പരിഹരിക്കാനുള്ള പദ്ധതിയാണിത്. മറ്റ് ന്യൂനപക്ഷങ്ങൾക്കായി വേറെ പദ്ധതി കൊണ്ടുവരണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
Also Read: കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയാൻ അനുവദിക്കണം; ഹൈക്കമാൻഡിനോട് മുല്ലപ്പള്ളി