ന്യൂഡെൽഹി: ഓഗസ്‌റ്റ് മുതൽ രാജ്യത്ത് 44 കോടി ഡോസ് വാക്‌സിൻ ലഭ്യമാകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വാക്‌സിൻ ക്ഷാമം രൂക്ഷമായതോടെ പല സംസ്‌ഥാനങ്ങളിലും വാക്‌സിനേഷൻ സെന്ററുകൾ അടച്ചുപൂട്ടിയിരുന്നു. ഇവിടങ്ങളിലെല്ലാം ഓഗസ്‌റ്റ് മുതൽ ഡിസംബർ വരെ വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
25 കോടി കോവിഷീൽഡിനും 19 കോടി കൊവാക്‌സിനുമാണ് ഓർഡർ നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ വാക്‌സിൻ നയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. ജൂൺ 21 മുതലാണ് പുതിയ നയം നടപ്പാക്കി തുടങ്ങുക. ഇന്നലെയാണ് കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയം മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. ജൂണ്‍ 21 മുതല്‍ രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നൽകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം. കോവിഡ് വാക്‌സിന്‍ നയം മാറ്റിയതായും വാക്‌സിന്‍ സംഭരണം പൂര്‍ണമായി കേന്ദ്രം നടത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.
ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങളും കേന്ദ്രം പുറത്തുവിട്ടു. ഇനി മുതൽ ജനസംഖ്യയും കോവിഡ് വ്യാപനത്തിന്റെ തോതും അടിസ്‌ഥാനമാക്കിയാവും സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ വിതരണം ചെയ്യുക. വാക്‌സിൻ പാഴാക്കുകയാണെങ്കിൽ അത് സംസ്‌ഥാനങ്ങൾക്ക് നൽകുന്ന ഡോസുകളുടെ വിഹിതത്തെ നെഗറ്റീവായി ബാധിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
പുതിയ വാക്‌സിൻ പദ്ധതിക്ക് ഏകദേശം 50,000 കോടി രൂപ ചെലവാകുമെന്നും ആവശ്യത്തിനുള്ള ഫണ്ട് കേന്ദ്ര സർക്കാരിന്റെ പക്കലുണ്ടെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആഴ്‌ച ഹൈദരാബാദ് ആസ്‌ഥാനമായുള്ള ബയോളജിക്കൽ-ഇയുടെ കോവിഡ് വാക്‌സിന്റെ 30 കോടി ഡോസുകൾ കേന്ദ്ര സർക്കാർ ഓർഡർ ചെയ്‌തിരുന്നു. ഇത് കൂടാതെയാണ് 44 കോടി ഡോസുകൾക്ക് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.
Also Read: കൊടകര കുഴൽപ്പണക്കേസ്; പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധർമരാജൻ