കൊച്ചി: വിസ്‌മയ കേസിലെ എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ നല്‍കിയ ഹരജിയിലെ അപാകതകൾ തിരുത്താൻ ഹൈക്കോടതി നിർദേശം. കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്നും സ്‍ത്രീധന പീഡന മരണമെന്ന കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ഹരജിയിലെ വാദം. തനിക്കുമേല്‍ മുന്‍കാലങ്ങളിലെ പ്രശ്‌നങ്ങളുടെ പേരിലാണ് കുറ്റം ചുമത്തിയതെന്നാണ് കിരണ്‍കുമാര്‍ ഹരജിയില്‍ പറയുന്നത്.
അതേസമയം ഹരജിയിൽ പേജ് നമ്പറുകളില്ലെന്നതടക്കം അപാകതകൾ ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് വി ഷേർസി ഇവ തിരുത്തി സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. ഹരജി വീണ്ടും ഈ മാസം 26ന് പരിഗണിക്കും. ഹരജി തീര്‍പ്പാകും വരെ കേസിൻമേലുള്ള തുടര്‍നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നും കിരൺ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ കീഴ്‌ക്കോടതി തള്ളിയിരുന്നു. ശാസ്‌താംകോട്ട ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അഭിഭാഷകന്‍ ആളൂര്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 21നാണ് വിസ്‌മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‍ത്രീധനത്തെ ചൊല്ലിയുള്ള ഭര്‍ത്താവ് കിരണ്‍കുമാറിന്റെ നിരന്തര പീഡനത്തെ തുടര്‍ന്നാണ് വിസ്‌മയ മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
Read also: സാങ്കേതിക തകരാർ; തിരുവനന്തപുരത്ത് വിമാനം എമർജൻസി ലാൻഡിങ് നടത്തി