പോര്‍ട്ട് ഔ പ്രിന്‍സ്: ഹെയ്തി പ്രസിഡണ്ട് ജോവനല്‍ മോസിന്റെ മരണത്തിന് പിന്നാലെ രാജ്യം കലാപസമാനമായ സാഹചര്യത്തില്‍ അമേരിക്കയുടെയും ഐക്യരാഷ്ട്ര സംഘടനയുടെയും സഹായമഭ്യർഥിച്ച് ഹെയ്തി ഇടക്കാല പ്രധാനമന്ത്രി ക്ളോഡ് ജോസഫ്. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ പൂര്‍വസ്ഥിതിയില്‍ കൊണ്ടുവരാനും സമാധാനം പുനസ്ഥാപിക്കാനും ആഗോള ശക്തികളുടെ സഹായം ആവശ്യമാണെന്ന് ക്ളോഡ് ജോസഫ് പറഞ്ഞു.
പ്രസിഡണ്ട് ജൊവനൽ മോയിസിനെ കൊലപ്പെടുത്തിയത് 28 പേരടങ്ങിയ അക്രമികളുടെ സംഘമാണെന്ന് ഹെയ്തി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കൊലപ്പെടുത്തിയ സംഘത്തിലെ നാല് പേരെ പോലീസ് വെടിവെച്ച് കൊന്നു. പ്രസിഡണ്ടിന്റെ കൊലപാതകത്തിന് പിന്നാലെ രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മോയിസ് കൊല്ലപ്പെട്ടതിനെ തുടർന്ന് ജനം പ്രതിഷേധവുമായി തെരുവിലിറങ്ങിയ സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെ പ്രസിഡണ്ടിന്റെ സ്വവസതിയിലാണ് ആക്രമണം ഉണ്ടായത്. സ്പാനിഷ് അറിയുന്ന വിദേശികള്‍ ഉള്‍പ്പെടുന്ന ആസൂത്രിതമായ ഓപ്പറേഷനാണ് നടന്നതെന്നാണ് ഹെയ്തി പോലീസിന്റെ വിലയിരുത്തല്‍. ആക്രമണം നടന്ന ഉടന്‍ പോലീസ് കൊലയാളികളെ പിന്തുടര്ന്നാണ് വധിച്ചത്. സംഭവത്തിൽ മോയിസിന്റെ ഭാര്യ മാർട്ടിൻ മോയിസിന് പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്.
Read also: സ്ഥാനാരോഹണ ചടങ്ങിലേക്ക് ഇന്ത്യയെ ക്ഷണിച്ച് നിയുക്ത ഇറാൻ പ്രസിഡണ്ട്