കണ്ണൂർ: രാമനാട്ടുകര സ്വർണക്കവർച്ചാ കേസ് പ്രതി അർജുൻ ആയങ്കി ഉപയോഗിച്ച വാഹനം പോലീസ് ഇന്ന് കസ്റ്റംസിന് വിട്ടുനൽകും. കേസ് അന്വേഷിക്കുന്ന കൊച്ചി കസ്റ്റംസ് യൂണിറ്റ് വാഹനം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് പരിയാരം പോലീസിൽ അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ മാസം 27നാണ് അർജുൻ ആയങ്കി ഉപയോഗിച്ചിരുന്ന കെഎൽ 13 എആർ 7789 നമ്പറിലുള്ള ചുവപ്പ് സ്വിഫ്റ്റ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
നിലവിൽ പരിയാരം പോലീസ് സ്റ്റേഷനിലാണ് വാഹനം സൂക്ഷിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ നിർണായക തെളിവാണ് ഈ വാഹനം. അതേസമയം, കേസിൽ ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. സ്വർണം കടത്തുന്നതിന് ഷാഫിയുടെ സഹായം ലഭിച്ചുവെന്ന് അർജുൻ ആയങ്കി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാഫിയെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.